കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. പ്രശാന്ത് ജയിൽ മോചിതനാകുന്നത് അറസ്റ്റിലായി 43 ആം ദിവസമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
ആദ്യത്തെ ജാമ്യേപക്ഷ തള്ളിയതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയവെ പ്രശാന്തിന് തലയില്‍ രക്തസ്രാവം ഉണ്ടാവുകയും, തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവിലും അദ്ദേഹം അവിടെ ചികിത്സയിലാണ്. ഈ കേസില്‍ പ്രശാന്തിനൊപ്പം അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡംഗം എ. അജികുമാറിന് ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
2019-ലെ സ്വര്‍ണ്ണക്കവര്‍ച്ച മറച്ചുവെക്കുന്നതിനായി 2021-ല്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണ്ണപ്പാളികള്‍ നല്‍കിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രശാന്തിനെ കേസില്‍ പതിനേഴാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്.








