തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും. ഇതുസംബന്ധിച്ച വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ പറഞ്ഞു. പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യബസ് മേഖലയ്ക്കുണ്ടായ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് ലഭിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ദീർഘദൂരപാതകളിൽ സ്വകാര്യ ആഡംബരബസ്സുകൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്. അതേരീതിയിൽ ഹ്രസ്വദൂര പാതകളിലേക്കും വാടകബസ്സുകൾ പരിഗണിക്കും. കിലോമീറ്റർ അടിസ്ഥാനത്തിലായിരിക്കും വാടക. രണ്ടു കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഒന്നുവീതം അനുപാതത്തിൽ വാടകബസ്സുകൾ ഓടിക്കാനാണ് നിർദേശമെന്ന് സമിതി ചെയർമാൻ മുൻ ഡി.ജി.പി. കെ. പദ്മകുമാർ പറഞ്ഞു.
പൊതുഗതാഗത മേഖലയ്ക്കായി സമഗ്രമായ ഗതാഗതനയം രൂപവത്കരിക്കണമെന്നും സമിതി ശുപാർശചെയ്യുന്നുണ്ട്. 12,000 സ്വകാര്യബസ്സുകളാണ് സംസ്ഥാനത്തുള്ളത്. പദ്ധതിയുടെ പശ്ചാത്തലത്തിൽ സ്വകാര്യബസ്സുകൾ സർവീസ് നിർത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ചില മേഖലകളിൽ സ്വകാര്യബസ്സുകൾ പ്രതിസന്ധി നേരിടുന്നുണ്ട്. സമിതിയുടെ മറ്റു ശുപാർശകളിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും -മന്ത്രി പറഞ്ഞു.
സമിതിയുടെ നിർദേശങ്ങൾ
സ്വകാര്യബസ്സുകളുമായി മത്സരിച്ചോടുന്ന മേഖലകളിൽ പ്രിയദർശിനി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കണം. റൂട്ട് പുനഃക്രമീകരണത്തിന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാരെ ചുമതലപ്പെടുത്തണം.
എം.എസ്.എം.ഇ. പരിഗണനനൽകി ബസ് സർവീസുകളെ വ്യവസായമായി പ്രഖ്യാപിക്കണം. ബാങ്ക് വായ്പയ്ക്കും സാമ്പത്തികസഹായത്തിനും സാധ്യതതെളിയും.
റോഡ് നികുതി മാസംതോറും അടയ്ക്കാൻ സംവിധാനംവേണം. നിലവിൽ ത്രൈമാസ നികുതിയാണ് അടയ്ക്കുന്നത്. സാമ്പത്തികഭാരം കുറയും.
ബസുകളുടെ കാലാവധി 25 വർഷമാക്കണം. 22 വർഷമാണ് നിലവിലെ കാലാവധി. 1500 സ്വകാര്യബസ്സുകൾക്ക് ഇത് സഹായകരമാകും.
കെ.എസ്.ആർ.ടി.സി. പമ്പുകളിൽനിന്നും ഡീസൽ നൽകണം. വിപണിവിലയെക്കാൾ കുറഞ്ഞവിലയ്ക്ക് ഇന്ധനം കിട്ടും.
അവധിദിവസങ്ങളിൽ പ്രത്യേക സർവീസ് നടത്താനുള്ള പെർമിറ്റ് നടപടികൾ ലഘൂകരിക്കണം. ഇത് ഓൺലൈനാക്കണം.
പരസ്യം പതിക്കുന്നതിന് പ്രതിവർഷ ഫീസ്. കൂടുതൽ പരസ്യം പതിക്കാൻ അനുമതി. പരസ്യം മാറ്റുന്നതിനനുസരിച്ച് പ്രത്യേക അനുമതി ആവശ്യമില്ല.
സ്വകാര്യബസ്സുകൾക്ക് സ്റ്റേറ്റ് ഇൻഷുറൻസ് പരിരരക്ഷ നൽകണം. സ്വകാര്യ മേഖലയെക്കാൾ പ്രീമിയം കുറവ്.
ക്ഷേമനിധി രണ്ട് തൊഴിലാളികൾക്കായി നിജപ്പെടുത്തണം. മൂന്ന് ജീവനക്കാർക്കാണ് ഇപ്പോൾ ക്ഷേമനിധി അടയ്ക്കുന്നത്.







