മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവർക്കെതിരെ വ്യക്തിഹത്യ നടത്തിയ സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാക്കിറിനെ എല്ലാ പദവിയിൽനിന്നും നീക്കം ചെയ്തു. സംസ്ഥാന കമ്മിറ്റിയുടെ ശുപാർ പ്രകാരമാണ് നടപടി. യുക്തിവാദം തലയ്ക്ക് കയറിയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ഷാക്കിർ ഫേസ്ബുക്കിൽ കുറിച്ചത്. ഇക്കാര്യത്തിൽ എംവിഡി കുറ്റക്കാരല്ലെന്നും ഷാക്കിർ പറഞ്ഞിരുന്നു. പോസ്റ്റ് വലിയ വിവാദമായതോടെ പിൻവലിച്ചിരുന്നു.
കിഴിശ്ശേരി മുണ്ടം പറമ്പ് ഷൗക്കത്താണ് ജീവനൊടുക്കിയത്. കൈക്കൂലി നൽകാത്തതിനെ തുടർന്ന് തന്റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ അധികൃതർ പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പിൽ ഷൗക്കത്ത് ഉന്നയിച്ചിരിക്കുന്ന ആരോപണം. ഏജന്റ് വഴിയല്ലാതെ എംവിഡിയെ നേരിട്ട് സമീപിച്ചപ്പോൾ നിഷേധിച്ചുവെന്നും തന്റെ മരണത്തിന് ഉത്തരവാദികൾ മോട്ടോർ വാഹന വകുപ്പ് ആണെന്നും കുറിപ്പിൽ പറയുന്നു.’കഴിഞ്ഞ പത്ത് മാസമായി ഏജന്റ് ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഇനി എന്റെ മുമ്പിൽ മറ്റുമാർഗങ്ങളില്ല. അടുത്ത ഇര നിങ്ങളാവരുത് എന്നുണ്ടെങ്കിൽ മരണത്തിന് ശേഷമെങ്കിലും എനിക്ക് നീതി വാങ്ങിത്തരിക എന്നതാണ് ഒരു ഇന്ത്യൻ സിറ്റിസൺ എന്ന നിലയിൽ ചെയ്യേണ്ടത്. സിസ്റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എന്റെ ജീവനൊടുക്കാനുള്ള തീരുമാനം. ഓട്ടോയിൽ സ്റ്റീൽ വർക്ക് ഉണ്ടെന്നും പറഞ്ഞാണ് എംവിഡി ഫിറ്റ്നസ് നിഷേധിച്ചത്. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്നാണ് അവസാന ആഗ്രഹം.’ ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.








