രാമനാട്ടുകര: പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച് പണവും ലഹരിയും തട്ടിയെടുത്ത് മറിച്ചുവിൽപ്പന നടത്തിവന്ന യുവാവ് പിടിയിൽ. ഫറോക്ക് ചുങ്കം കള്ളിത്തൊടി റോഡിൽ പരിക്കാട്ട് പറമ്പിൽ കെ. റോജിത്താണ് (40) പോലീസിന്റെ പിടിയിലായത്.സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ഇ. റനീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
പ്രതിയുടെ പക്കൽനിന്ന് 2.18 ഗ്രാം എം.ഡി.എം.എ., രണ്ട് ഐഫോണുകൾ, ലഹരി ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബുകൾ, ഇലക്‌ട്രോണിക് ത്രാസ്, ലാപ്ടോപ്, പ്രിന്റർ, എയർ പിസ്റ്റൾ, കൈവിലങ്ങ്, തൃശ്ശൂർ റൂറലിന്റെ പേരിൽ നിർമിച്ച മൂന്ന് വ്യാജ കേരളപോലീസ് ഐ.ഡി. കാർഡുകൾ, പോലീസ് യൂണിഫോമിലുള്ള പാസ്പോർട്ട് സൈസ് ഫോട്ടോകൾ, ആധാർകാർഡ്, വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന 40,000 രൂപ എന്നിവ പിടിച്ചെടുത്തു.
‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തുന്ന പരിശോധനയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ലഹരി തട്ടിയെടുത്തിരുന്നതെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റോജിത്ത് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നെന്ന് അധികൃതർ പറഞ്ഞു.
ഫറോക്ക് സ്റ്റേഷനിലെ എ.എസ്.ഐ. ബിനോയ് രവി, സി.പി.ഒ.മാരായ ബിനീഷ് ഫ്രാൻസിസ്, ആഷിദ്, കോഴിക്കോട് സിറ്റി ഡാൻസാഫ് എസ്.ഐ. മനോജ് ഇടയേടത്ത്, എ.എസ്.ഐ. കെ. അഖിലേഷ്, സി.പി.ഒ.മാരായ സുനോജ്, സരുൺകുമാർ, ലതീഷ്, ശ്രീശാന്ത്, അഭിജിത്ത്, തൗഫീഖ്, ദിനീഷ്, മഷ്ഹൂർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.








