കാളികാവ്: ഓണം കേരളത്തിന്റെ ആഘോഷമാക്കി പള്ളിമുറ്റത്തൊരു സദ്യ. ഒരു പൂക്കളത്തിലിട്ട പൂക്കൾപോലെ, ആഘോഷത്തിൽ പങ്കാളികളായവർ മലയാളികളെന്ന ഒറ്റക്കൂട്ടമായി.മലപ്പുറം കാളികാവ് ചോക്കാട് പഞ്ചായത്തിലെ പാറൽ മമ്പാട്ടുമൂലയിലാണ്, മലപ്പുറത്തിന്റെ ഐക്യമനസ്സ് സ്‌നേഹത്തിന്റെ ഓണസദ്യ ഒരുക്കിയത്.
മമ്പാട്ടുമൂലയിൽ പള്ളിയിൽ മുസ്ലിം സഹോദരങ്ങൾ നമസ്‌കരിക്കുമ്പോൾ അതിനോടുചേർന്ന് തൊട്ടടുത്തുള്ള ക്ഷേത്രത്തിന്റെ ഭാരവാഹികൾ ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങളിലായിരുന്നു.
അതിനൊടുവിലാണ്, നമസ്‌കാരം കഴിഞ്ഞെത്തിയവരും പുറമേനിന്നെത്തിയവരുമടങ്ങിയ 800-ഓളം പേർ പള്ളിമുറ്റത്ത് ഒരുമിച്ചിരുന്ന് ഓണസദ്യ കഴിച്ചത്.പള്ളിമുറ്റത്ത് വലിയ പന്തലാണ് ഓണസദ്യയ്ക്ക് ഒരുക്കിയത്. മമ്പാട്ടുമൂല പാറൽ അയ്യപ്പക്ഷേത്രത്തിന്റെ നേതൃത്വത്തിലായിരുന്നു സമൂഹ ഓണസദ്യ.ക്ഷേത്രവും പള്ളിയും ഇവിടെ തൊട്ടടുത്താണ്. പള്ളിയുടെ മിനാരത്തിനുസമീപം ക്ഷേത്രത്തിന്റെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പരസ്പര സ്‌നേഹത്തോടെയും സഹകരണത്തോടെയും കഴിയുന്ന നാട്ടുകാരുടെ കൂട്ടായ്മ ഓണാഘോഷത്തിലും പ്രതിഫലിച്ചു.
കുട്ടിക്കാലംമുതൽ കണ്ടുവളർന്ന സൗഹൃദവും പരസ്പരസഹകരണവുമാണ് ഇന്നും തുടരുന്നതെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
മമ്പാട്ടുമൂല പാറൽ അയ്യപ്പക്ഷേത്രം പ്രസിഡന്റ് എലമ്പ്ര വേലായുധൻ സെക്രട്ടറി എ.കെ. ശശീന്ദ്രൻ, ട്രഷറർ കുട്ടശ്ശേരി സുരേഷ് ബാബു, ഭാരവാഹികളായ കുണ്ടുമഠത്തിൽ രഘുനാദ്, കുട്ടശ്ശേരി മോഹൻ ദാസ്, ആക്കോടൻ സുധാകരൻ, സിറാജുൽ ഹുദാ മദ്രസ സദർ മുഅല്ലിം ശിഹാബ് ദാരിമി, മസ്ജിദ് പ്രസിഡന്റ് ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഷമീർ, ട്രഷറർ ഇബ്രാഹീം തുടങ്ങിയവർ നേതൃത്വംനൽകി.







