എടപ്പാള്‍:കുട്ടികളുടെ അധ്വാനവും പൂക്കളുടെ നിറപ്പകിട്ടും ചേർന്നപ്പോൾ വട്ടംകുളത്ത് ഓണാഘോഷത്തിന് മനോഹരമായ തുടക്കമായി. കനിവ് ബഡ്‌സ് സ്കൂളിലെ കുട്ടികൾ സ്വന്തമായി കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കൾ വിളവെടുത്ത് വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കഴുകിൽ മജീദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എ. നജീബ് ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ,ഹെഡ്മിസ്ട്രസ് ഗിരിജ, സ്കൂൾ ജീവനക്കാർ, കുട്ടികൾ,രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കനിവ് ബഡ്‌സ് സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചെണ്ടുമല്ലിക്കും വിവിധ പച്ചക്കറികൾക്കും കൃഷിയൊരുക്കിയത്.മണ്ണൊരുക്കുന്നതു മുതൽ തൈകൾ നട്ടുപിടിപ്പിക്കൽ,പരിപാലനം,നനയ്ക്കൽ, കളനീക്കം,വിളവെടുപ്പ് തുടങ്ങിയ കൃഷിയുടെ ഓരോ ഘട്ടത്തിലും കുട്ടികൾ സജീവമായി പങ്കാളികളായി.കുട്ടികളുടെ കൈകളിൽ വളർന്ന ചെണ്ടുമല്ലി പൂക്കൾ വിളവെടുപ്പിന് പാകമായപ്പോൾ അത് ഓണത്തിന്റെ വരവറിയിക്കുന്ന മനോഹരമായ കാഴ്ചയായി മാറി.
കാർഷിക പ്രവർത്തനങ്ങളിലൂടെ പ്രത്യേക പരിഗണന ആവശ്യമായ കുട്ടികളുടെ തൊഴിൽപരവും സാമൂഹികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരിൽ കൃഷിയോടുള്ള താൽപര്യവും ആത്മവിശ്വാസവും വളർത്തുന്നതിനുമാണ് സ്കൂൾ ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നത്.കുട്ടികളുടെ അധ്വാനത്തിലൂടെ ലഭിച്ച ചെണ്ടുമല്ലി പൂക്കൾ ഓണവിപണിയിൽ വിൽപ്പന നടത്തി വരുമാനം കണ്ടെത്തുന്നതിനും പദ്ധതിയിലൂടെ സാധിക്കുന്നു.കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് ചിങ്ങം ഒന്നിനോടനുബന്ധിച്ചുള്ള സംസ്ഥാനതല പുരസ്കാരത്തിനായി കനിവ് ബഡ്‌സ് സ്കൂൾ ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ടതും ഈ പ്രവർത്തനങ്ങളുടെ മികവിന് ലഭിച്ച അംഗീകാരമായി.കുട്ടികളുടെ അധ്വാനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണവും ഒത്തുചേരുമ്പോൾ, കൃഷി ഒരു പഠനപ്രവർത്തനത്തിനപ്പുറം കുട്ടികളുടെ ജീവിതനൈപുണി വികസനത്തിനുള്ള വേദിയായി മാറുകയാണ്.കുട്ടികൾ സ്വന്തം കൈകളാൽ നട്ടുവളർത്തിയ ചെണ്ടുമല്ലിയുടെ സ്വർണനിറത്തിൽ വിരിഞ്ഞ പൂക്കളോടൊപ്പം കനിവ് ബഡ്‌സ് സ്കൂളിലും വട്ടംകുളം ഗ്രാമപഞ്ചായത്തിലും ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് ഹൃദ്യമായ തുടക്കമായി.







