പൊന്നാനി:ജലവിഭവവകുപ്പിൻ്റെ നിയന്ത്രണത്തിലുള്ളതും, ദേശീയ ജലപാത അതോറിറ്റിയുടെ അനുമതിക്കു വിധേയമായി മാത്രം നിർമ്മാണം സാധ്യമായതുമായ പൊന്നാനി അങ്ങാടിപ്പാലവും, വെളിയങ്കോടു ചങ്ങാടം പാലവും പുനർനിർമ്മാണത്തിനായി പിഡബ്ല്യുഡിക്കു വിട്ടു നൽകുവാൻ ജലസേചന വകുപ്പിൻ്റെ ഉന്നതതല യോഗത്തിൽ തീരുമാനമായി.കെപി നൗഷാദ് അലി എംഎൽഎയുടെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. സുഹാസ് ഐഎഎസാണ് യോഗം വിളിച്ചു ചേർത്തത്.ഇറിഗേഷൻ ചീഫ് എഞ്ചിനീയർ പി. ശ്രീദേവി,എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ മഞ്ജു.എസ്,ഷൈലിമോൻ പിപി,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ പ്രിയ ബി.എസ്, ഷിജി എം തുടങ്ങിയവർ പങ്കെടുത്തു.കനോലി കനാലിനു മുകളിലൂടെയുള്ള ഇരുപാലങ്ങളും ദേശീയ ജലപാത അതോറിറ്റിയുടെ പരിധിയിൽ വരുന്നതാണ്. പാലം നിർമ്മാണത്തിൽ ഇറിഗേഷൻ വകുപ്പിനെക്കാൾ മികച്ച സാങ്കേതിക വൈദഗ്‌ധ്യമുള്ളത് കേരള റോഡ്‌സ് ആൻ്റ് ബ്രിഡ്ജസ് കോർപ്പറേഷനാണ്.അതു കണക്കിലെടുത്ത് അവർക്കു വിട്ടുനൽകാനുള്ള എം എൽ എയുടെ അഭ്യർത്ഥന ജലസേചന വകുപ്പ് അംഗീകരിക്കുകയായിരുന്നു.
വെളിയങ്കോട് ഹാച്ചറി പ്രദേശത്തെ കടൽഭിത്തി നിർമ്മാണത്തിനുള്ള 54.5 ലക്ഷത്തിൻ്റെ പ്രവർത്തിക്ക് ചീഫ് എഞ്ചിനീയർ ഭരണാനുമതി നൽകി. സാങ്കേതിക അനുമതി നടപടി ക്രമങ്ങൾ ഉടൻ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. പാലപ്പട്ടി അജ്മീർ നഗറിലെ ബജറ്റ് ശുപാർശ പ്രകാരമുള്ള 3 കോടിയുടെ കടൽഭിത്തി പദ്ധതിക്ക് ഉടൻ ഭരണാനുമതി ലഭ്യമാക്കുമെന്ന് ചീഫ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു.







