ചങ്ങരംകുളം:പോണ്ടിച്ചേരിയിലെ സ്വാതന്ത്ര്യദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ഏക കലാവതരണമായി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ വനിതാ പഞ്ചവാദ്യം അരങ്ങേറി.ചരിത്രത്തിലെ ആദ്യ വനിതാപഞ്ചവാദ്യസംഘം എന്ന നിലക്കാണ് ഈ ബഹുമതി ലഭിച്ചത്.പോണ്ടിച്ചേരി കൃഷി മന്ത്രി ജി. എൻ. എസ്. രാജശേഖരൻ പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്തു.ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്ക് മുന്നിലാണ് കേരളത്തിൻ്റെ സമ്പന്നമായ വാദ്യപാരമ്പര്യത്തിലെ പുതിയ കാൽവെപ്പായ വനിതാപഞ്ചവാദ്യം നടന്നത്. ഇതോടെ കേരളീയവാദ്യകലയുടെ പ്രൗഢി അതിർത്തിക്കപ്പുറം ഒരു ദക്ഷിണേന്ത്യൻ അരങ്ങിൽ വീണ്ടും എത്തുകയാണ്.സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം, 75 വനിതകളെ പഞ്ചവാദ്യത്തിലെ 5 വാദ്യങ്ങളും മികവോടെ പ്രയോഗിക്കാൻ പരിശീലനം നൽകി,2026 മാർച്ച് 8 ന് അരങ്ങേറ്റം കുറിക്കുകയും,വേൾഡ് റെക്കോഡ്‌സ് ബുക്ക് ഓഫ് ഇന്ത്യ,ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയിൽ ഇടം നേടുകയും ചെയ്ത സംഘത്തിലെ അംഗങ്ങളാണ് ഇവർ. ഗിന്നസ് റെക്കോഡിലേക്കും ഈ അരങ്ങേറ്റം ഉൾപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുണ്ട്.







