പൊന്നാനി: വെസൽ നിർമ്മാണ പദ്ധതിയുമായി വന്ന സ്വകാര്യ സംരംഭകർക്ക് പൊന്നാനി ഹാർബറിൻ്റെ 29.3 ഏക്കർ വരുന്ന കേന്ദ്രീകൃത ഭൂമി തീറെഴുതി നൽകാനുള്ള മുൻ എൽഡിഎഫ് സർക്കാരിൻ്റെ നീക്കം ദുരൂഹമാണന്നും കണ്ണായ
ഭൂമി സ്വകാര്യ കമ്പനി കയ്യടക്കിയാൽ ഭാവിയിലുള്ള പോർട്ടു വികസനം , ഫിഷറീസ് അടിസ്ഥാന സൗകര്യ വികസനം,ഹരിത ഇന്ധനം,ലോജിസ്റ്റിക്സ്, പുനരുപയോഗ ഊർജ്ജ സംരംഭം ,മറൈൻ ടൂറിസം തുടങ്ങി പൊന്നാനിയുടെ മുഴുവൻ വികസന സ്വപ്നങ്ങളും മുരടിച്ചു പോകുമെന്നും പൊന്നാനി നിയോജക മണ്ഡലം
യു ഡി എഫ് ഉന്നതാധികാര സമിതി യോഗം അഭിപ്രായപ്പെട്ടു .
തുച്ഛമായ പങ്കാളിത്തം മാത്രം സർക്കാറിന് നീക്കി വെക്കുന്ന പദ്ധതി പൊതു താൽപര്യത്തെ പ്രതിനിധീകരിക്കുന്നില്ല,ടെണ്ടർ നടപടികളും, കരാർ വ്യവസ്ഥകളും സംരംഭകർക്കുള്ള അനിയന്ത്രിത അധികാരങ്ങളും സംശയാസ്പദമാണെന്നും. സ്വകാര്യ സംരംഭകരുമായുള്ള തുടർനടപടികൾക്ക് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തന്നെ പിരിച്ചുവിട്ട മാരിടൈം ബോർഡ് ചെയർമാൻ തിരഞ്ഞെടുത്തത് തീർത്തും അസ്വാഭാവികമാണെന്നും സിപിഎം ജില്ലാകമ്മറ്റി സംരംഭകർക്കു വേണ്ടി വാര്‍ത്താസമ്മേളനം നടത്തിയതോടെ ഇതിലെ രാഷ്‌ട്രീയ പങ്കാളിത്തം വെളിപ്പെട്ടിരിക്കയാണന്നും യോഗം അഭിപ്രായപ്പെട്ടു.
പൊന്നാനിയിലെ മോഹനേട്ടൻ സമാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ കെ.പി. നൗഷാദ് അലി എം എൽ എ പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിച്ചു.വെസൽ നിർമ്മാണവുമായി ബന്ധപ്പെട്ട് യുഡിഎഫ്
ഏറ്റെടുത്ത് നടത്തേണ്ട കാര്യങ്ങളെ സംബന്ധിച്ച് കെ.പി.സി സി .ജനറൽ സെക്രട്ടറി പി.ടി അജയ് മോഹൻ സംസാരിച്ചു.ധനകാര്യം, നിയമം, പൊതുഭരണം,വ്യവസായം,ഹാർബർ തുടങ്ങിയ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും വിഷയത്തിലെ വിദഗ്‌ധരുമടങ്ങുന്ന സമിതി രൂപീകരിച്ച് വിഷയവുമായി ബന്ധപ്പെട്ടു വിശദപഠനം നടത്തണമെന്ന ആവശ്യവുമായി സർക്കാറിനെ സമീപിക്കാൻ യോഗം തീരുമാനിച്ചു.യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പിപി.യൂസഫലി അധ്യക്ഷത വഹിച്ച യോഗത്തിൽ യു ഡി ഫ് മണ്ഡലം കൺവീനർ കല്ലാട്ടേൽ ഷംസു ,യുഡിഎഫ് നേതാക്കളായ എംവി
ശ്രീധരൻ മാസ്റ്റർ,ഷാജി കാളിയത്തേൽ ,ഷമീർ ഇടിയാട്ടേൽ,വി.വി. ഹമീദ് ,ശിവരാമൻ പൊന്നാനി,വി.ചന്ദ്രവല്ലി,കെഎം.അനന്തകൃഷ്ണൻ ,ടി.കെ. അബ്ദുൾ റഷീദ് , മുസ്തഫ വടമുക്ക് ,പിടി അബ്ദുൾ ഖാദർ ,ടി.എ മജീദ് ,യു.മുനീബ്,സുബൈർ കൊട്ടിലുങ്ങൽ തുടങ്ങിയവർ സംസാരിച്ചു .







