മലപ്പുറം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപങ്ങൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു എന്ന വാർത്ത വ്യാജം. രാത്രി 11 മണി വരെയും കളക്ട്രേറ്റ് അത്തരമൊരു അറിയിപ്പ് നൽകിയിട്ടില്ല. നിലവിൽ വയനാട്, പത്തനംതിട്ട ജില്ലയിലും കോട്ടയം ജില്ലയിലെ രണ്ട് താലൂക്കിലും മാത്രമാണ് അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫിൻജൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മലപ്പുറം ജില്ലയിൽ നാളെ (ഡിസംബർ 2 ന്)
റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ഈ ദിവസം എല്ലാ ക്വാറി പ്രവർത്തനങ്ങളും നിരോധിച്ചതായി മാത്രമാണ് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം. നദീതീരത്ത് താമസിക്കുന്ന എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കണം.
വലിയ മഴ പെയ്യുകയാണെങ്കിൽ ബാക്കിക്കയം ഷട്ടർ തുറക്കുന്നതിനാൽ കടലുണ്ടിപ്പുഴ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സർക്കാർ വകുപ്പുകളും പോലീസും നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. വൈദ്യുതി ബോർഡും പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് തല ദുരന്ത പ്രതികരണ സംഘങ്ങളും ഏത് അടിയന്തരാവസ്ഥയ്ക്കും തയ്യാറായിരിക്കണമെന്ന് കളക്ടർ അഭ്യർഥിച്ചു.







