ന്യൂഡൽഹി: ഓട്ടമത്സരത്തിന് പരിശീലിക്കുന്നതിനിടെ 14കാരൻ ഹൃദയാഘാതം മൂലം മരിച്ചു. യു.പിയിലെ അലിഗഢ് ജില്ലയിലാണ് സംഭവം. സിരൗളി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. മോഹിത് ചൗധരിയാണ് സ്കൂളിലെ ഓട്ടമത്സരത്തിന് പരിശീലിക്കുന്നതിനിടെ മരിച്ചത്.രണ്ട് റൗണ്ട് കൂട്ടുകാരോടൊപ്പം ഓടിയ മോഹിത് ചൗധരി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മോഹിത്തിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എത്തുമ്പോഴേക്കും മോഹിത് ചൗധരി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഡിസംബർ ഏഴിന് സ്കൂളിൽ നടക്കുന്ന കായിക മത്സരത്തിന് വേണ്ടിയാണ് മോഹിത് പരിശീലനത്തിന് ഇറങ്ങിയത്. ഈ വർഷം ആഗസ്റ്റിലാണ് റോഡപകടത്തിൽ മോഹിത്തിന്റെ പിതാവ് മരിച്ചത്.കഴിഞ്ഞ ഏതാനം മാസങ്ങളായി പ്രായം കുറഞ്ഞവരിലും ഹൃദയാഘാതം വർധിക്കുന്നുണ്ട്. സെപ്തംബറിൽ ഒമ്പത് വയസുകാരി ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ലഖ്നോവിലെ സ്കൂളിൽ വെച്ചാണ് ഒമ്പതുകാരി മരിച്ചത്. സ്കൂളിലെ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ കുട്ടി ബോധരഹിതയാവുകയായിരുന്നു










