പൊന്നാനി: കോട്ടത്തറ കണ്ട കുറുമ്പക്കാവ് ക്ഷേത്ര പരിസരത്തോട് ചേർന്ന ദേശീയപാതയിലെ നടപ്പാലത്തിന് വേണ്ട സ്ഥല പരിശോധനയും, സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ട നടപടിക്രമങ്ങളും ദേശീയപാത ലൈസൻ ഓഫീസർ പി പി എ അഷ്റഫിന്റെയും, മറ്റ് ദേശീയപാത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്നു. അബ്ദുൽ സമദ് സമദാനി എംപിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ശബരിമല മണ്ഡല മാസത്തിനു മുൻപ് തന്നെ നടപ്പാല നിർമ്മാണം വേഗത്തിലാക്കിയത്.
കെ പി നൗഷാദലി എംഎൽഎയും, മുൻ എംപി സി ഹരിദാസും സ്ഥല ഉടമയുമായി ചർച്ച ചെയ്തതിനെ തുടർന്നാണ് നടപ്പാലത്തിന് വേണ്ട സ്ഥലം അനുവദിച്ചു കിട്ടിയത്. അടുത്ത ദിവസം തന്നെ ദേശീയപാത ഉദ്യോഗസ്ഥരും സ്ഥല ഉടമയും ധാരണ പത്രത്തിൽ ഒപ്പുവെക്കും. നടപ്പാലം വരുന്നതോടുകൂടി ഈഴുവത്തിരുത്തി വില്ലേജിലേക്കും, കണ്ട കുറുമ്പക്കാവ് ക്ഷേത്രം, വിവിധ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്കു ള്ള കാൽനട യാത്രക്കാർക്ക് ഗുണകരമാകും. ദേശീയപാത നിർമ്മാണ സമയത്ത് പൊന്നാനി നഗരസഭ ഇവിടെയെല്ലാം അടിപ്പാത വേണമെന്ന് ആവശ്യപ്പെടാത്തതിനെ തുടർന്നാണ് നഗരസഭ പരിധിയിലെ ദേശീയപാതയ്ക്ക് മുകളിൽ കൂടി നടപ്പാലം ആവശ്യമായി വന്നത്. നടപ്പാല സ്ഥല പരിശോധനയ്ക്ക് എത്തിയ ദേശീയപാത ഉദ്യോഗസ്ഥർക്കൊപ്പം ശബരിമല ഇടത്താവള കമ്മിറ്റി, എംപി ഗംഗാധരൻ ഫൗണ്ടേഷൻ, കണ്ട കുറുമ്പക്കാവ് അമ്പല കമ്മിറ്റി ഭാരവാഹികളും സന്നിഹിതരായിരുന്നു.










