വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അടിയന്തിര വിഷയങ്ങളിൽ കളക്ടറുമായി കെപി നൗഷാദ് അലി എംഎൽഎ ഇന്നു നടത്തിയ ചർച്ചയുടെ ഭാഗമായി കളക്ടർ നാളെ പൊന്നാനിയിലെത്തും.
ഈഴവതിരുത്തിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മുനിസിപ്പാലിറ്റി സമർപ്പിച്ച ഡിപിആറിന് ഔദ്യോഗിക പിന്തുണ കളക്ടർ വാഗ്ദാനം ചെയ്തു. നാഷണൽ ഹൈവേ അധികൃതരുമായി എം എൽ എയുടെ നേതൃത്വത്തിൽ തുടർചർച്ചകൾ നടത്തും.
കടലാക്രമണം മൂലം ഭൂമിയും വീടും നഷ്‌ടമായവരുടെയും, പുനർഗേഹം പദ്ധതിയിലെയും, സ്ഥലവും വീടും വാങ്ങാനുള്ള 10 ലക്ഷം ധനസഹായ അപേക്ഷകരുടെയും പരാതികൾ പരിഹരിക്കാൻ രൂപീകരിക്കുന്ന സർവ്വകക്ഷി ജനകീയ സമിതിയുടെ രക്ഷാധികാരി ചുമതല കളക്ടർ നിർവ്വഹിക്കും. കർമ്മറോഡ് പരിസരങ്ങളിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ഏകോപന സമിതിയുടെ പ്രവർത്തനങ്ങൾക്ക് കളക്ടർ നേതൃപരമായ പങ്ക് വഹിക്കാനും ചർച്ചയിൽ തീരുമാനമായി.
ആഫ്രിക്കൻ ഒച്ച് വ്യാപനം, തീരദേശത്തെ ആരോഗ്യ, വിദ്യാഭ്യാസ വിഷയങ്ങൾ, കടലാക്രമണം തുടങ്ങിയ വിഷയങ്ങളിൽ നാളെ താലൂക്ക് ഓഫീസിൽ കളക്ടർ നടത്തുന്ന യോഗത്തിൽ അടിയന്തിര തുടർ നടപടികൾ സ്വീകരിക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി.










