ആവേശപ്പോരിൽ കേപ് വെർദെയുടെ മത്സരവീര്യം മറികടന്ന് അർജന്റീന പ്രീക്വാർട്ടറിലേക്ക്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ അർജന്റീന ജയിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ്. 111 ആം മിനിട്ടിൽ ആണ് അർജന്റീന മൂന്നാം ഗോൾ നേടിയത്.
ഒരു ഘട്ടത്തിൽ പിന്നിലായ ശേഷം ഉഗ്രൻ പ്രകടനത്തോടെ തിരിച്ചടിച്ച കേപ് വെർദെ, ശക്തരായ അർജന്റീനയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. അർജന്റീനയ്ക്കായി സൂപ്പർ താരം ലയണൽ മെസ്സി, ലിസാൻഡ്രോ മാർട്ടീനസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഡിനെയുടെ സെൽഫ് ഗോളും അർജന്റീനയ്ക്ക് നേട്ടമായി.
അതേസമയം, പോരാട്ടത്തിൽ ഹൃദയം കീഴടക്കിയിരിക്കുകയാണ് വൊസീഞ്ഞയുടെ കേപ് വെർദെ. അറ്റ്ലാൻറിക് സമുദ്രത്തിൻറെ മടിത്തട്ടിൽ ഒരു പൊട്ടുപോലെ പത്ത് ദ്വീപുകളുടെ കൂട്ടം. കേപ് വെർദെ, അഞ്ചേകാൽ ലക്ഷം മാത്രം ജനസംഖ്യയുള്ള ആ രാജ്യത്തെക്കുറിച്ച് പലരും കേടതുപോലും ഇത്തവണ ലോകകപ്പ് കളിക്കാൻ എത്തിയപ്പോഴാണ്. പക്ഷേ എന്തൊരു പോരാട്ടവീര്യമാണ് അവർ കാഴ്ചവെച്ചത്. സാക്ഷാൽ മെസിയുടെ അർജന്റീനയെപ്പോലും അവസാന നിമിഷം വരെ വിറപ്പിച്ചു കേപ് വെർദെ. സ്കോർ ബോർഡിൽ അവർ തോറ്റു. പക്ഷേ, ലോകത്തിന്റെ ഹൃദയം കീഴടക്കിയാണ് കേപ് വെർദെ മടങ്ങുന്നത്







