ഡാളസ്: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപ്പോരാട്ടത്തിൽ ജോർദാനെതിരെ ഒന്നിലെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അർജന്‍റീന. ആദ്യ പകുതിയിൽ 2 ഗോളിന് മുന്നിട്ടു നിന്ന അര്‍ജന്‍റീനയെ ഞെട്ടിച്ച് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ ജോര്‍ദാന്‍ തിരിച്ചടിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ നായകന്‍ ലിയോണല്‍ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ അര്‍ജന്‍റീന ജയമുറപ്പിച്ചു. ആദ്യ പകുതിയില്‍ ഫ്രീ കിക്കില്‍ നിന്ന് ലോ സെല്‍സോയും പെനല്‍റ്റിയില്‍ നിന്ന് ലൗതാരോ മാര്‍ട്ടിനെസും അര്‍ജന്‍റീനക്കായി സ്കോര്‍ ചെയ്തപ്പോള്‍ 55-ാം മിനിറ്റില്‍ മുസ അല്‍ ടമാരിയ ആണ് ജോര്‍ദാന്‍റെ ആശ്വാസ ഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്. തുടര്‍ച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി. ലോകകപ്പിലെ ഗോള്‍ എണ്ണം മെസി 19 ആക്കി ഉയര്‍ത്തി.
മത്സരത്തിന്‍റെ തുടക്കം മുതൽ പന്തടക്കത്തിൽ അർജന്‍റീനയായിരുന്നു മുന്നിൽ. ലിയോണൽ മെസ്സിയുടെ അസാന്നിധ്യത്തിലും ജൂലിയന്‍ അൽവാരസിന്‍റെയും ലോ സെല്‍സോയുടെയും നിക്കോ പാസിന്‍റെയും നേതൃത്വത്തിൽ അർജന്‍റീന ജോർദാൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു കൊണ്ടിരുന്നു. എന്നാൽ കടുത്ത പ്രതിരോധ കോട്ട തീർത്ത ജോർദാൻ, കൗണ്ടർ അറ്റാക്കുകളിലൂടെ അർജന്‍റീനൻ ഗോൾമുഖത്ത് പലപ്പോഴും വിറപ്പിച്ചു. ജോർദാന്‍റെ സൂപ്പർ താരം മൂസ അൽ-താമാരിയുടെ വേഗതയേറിയ മുന്നേറ്റങ്ങൾ അർജന്‍റീനിയൻ ഡിഫെൻഡർമാർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്






