ഷൊർണൂർ:ജീവിതപ്രയാസങ്ങളിൽനിന്ന് രക്ഷതേടി ആൺവേഷം കെട്ടി ജോലിക്കിറങ്ങിയ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം. മനംമടുത്ത് ജീവനൊടുക്കാൻ തീരുമാനിച്ച കുട്ടിക്ക് രക്ഷയായി റെയിൽവേ പോലീസ്. പെൺകുട്ടിയെ പീഡിപ്പിച്ച വയനാട് മീനങ്ങാടി സ്വദേശി സനോജിനെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റുചെയ്തു.
തീവണ്ടിയുടെ വാതിൽപ്പടിയിൽ കുട്ടിയുടെ അസ്വാഭാവികമായ യാത്ര ശ്രദ്ധയിൽപ്പെട്ട പോലീസുകാരനാണ് സംഭവങ്ങളുടെ ചുരുളഴിച്ചതെന്ന് റെയിൽവേ പോലീസ് പറയുന്നു. ആൺകുട്ടിയാണെന്ന് കരുതിയാണ് പോലീസുകാരൻ പരിചയപ്പെട്ടത്. തിരിച്ചറിയൽ രേഖയുൾപ്പെടെ കാണിച്ച് വിവരങ്ങൾ തിരക്കിയപ്പോഴാണ് കുട്ടി മനസ്സുതുറന്നത്.
അച്ഛനില്ല, അമ്മ മാനസിക വെല്ലുവിളി നേരിടുന്നു. അമ്മയുടെ സഹോദരിക്കൊപ്പമായിരുന്നു താമസം. അവിടെ ജീവിതം സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടതോടെ ആൺവേഷത്തിൽ ജോലിചെയ്യാൻ തീരുമാനിച്ചു. സഹോദരതുല്യനായി കരുതിയ സനോജിന്റെ മിനിലോറിയിൽ ക്ലീനറായി ജോലിക്ക് കയറി.
ജൂൺ രണ്ടിനാണ് വയനാടുനിന്ന് യാത്ര തുടങ്ങിയത്. കോഴിക്കോട് വണ്ടി നിർത്തിയപ്പോൾ സനോജ് ലോഡ്‌ജിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. അവിടെനിന്ന് ഇറങ്ങിയോടി. പിന്നീട് സംസാരിച്ച് ഒത്തുതീർപ്പായി. എന്നാൽ, ലോറി കോട്ടയത്തെത്തിയപ്പോൾ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. പിന്നെ അവിടെ നിന്നില്ല. കോട്ടയം റെയിൽവേ സ്‌റ്റേഷനിലെത്തി ആദ്യം കണ്ട തീവണ്ടിയിൽ കയറി.
വണ്ടിയിൽനിന്ന് ചാടി ജീവനൊടുക്കാൻ ആലോചിച്ചു. പോലീസുകാരൻ റെയിൽവേ പോലീസ് എസ്.എച്ച്.ഒ. അനിൽ മാത്യുവിനെ വിവരം അറിയിച്ചു. പെൺകുട്ടിയെ തൃശ്ശൂരിൽ ഇറക്കി. വൈദ്യപരിശോധനയിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് കണ്ടെത്തി. പെൺകുട്ടിയിപ്പോൾ ചെൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണയിലാണ്.
പെരിന്തൽമണ്ണയിലെ പോലീസുകാരന്റെ സമയോചിതമായ ഇടപെടലിലാണ് പെൺകുട്ടി രക്ഷപ്പെട്ടത്. കേസ് മീനങ്ങാടി പോലീസിന് കൈമാറി.







