സംസ്ഥാനം കടക്കെണിയിലാണെന്ന വാദത്തെ തള്ളി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം വലിയ കടത്തിൽ ആണെന്നാണ് വി.ഡി. സതീശൻ പറഞ്ഞത്. കടബാധ്യതയേക്കുറിച്ച് ഞങ്ങൾ നേരത്തെ പറഞ്ഞതാണ്, 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു, 5.07 ലക്ഷം കോടിയായി ഉയർന്നു മുഖ്യമന്ത്രി പറയുന്നതല്ല ശരി. ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.രേഖകൾ ഉള്ള കാര്യങ്ങളിൽ കള്ളം പറയാൻ പറ്റില്ല. ഒരു ലക്ഷം കോടിയിലേറെ സർക്കാർ ജീവനക്കാർക്ക് പണം നൽകാനുണ്ടെന്നാണ് ആദ്യം പറഞ്ഞത്. കേരളത്തിൽ 6 ലക്ഷത്തിലധികം കടം എന്ന് പറഞ്ഞു നടന്നത് തെറ്റാണ് എന്ന് വ്യക്തമായി. ധവളപത്രം സാധാരണ ധനകാര്യ വകുപ്പാണ് തയ്യാറാക്കാറുള്ളത്. എന്നാൽ ഈ സർക്കാർ വേറെ കമ്മിറ്റി വച്ചാണ് ചെയ്തത്. പുറമെയുള്ള കമ്മിറ്റിയെ നിയോഗിച്ചത് രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്നതാണെന്നും മുൻ ധനമന്ത്രി ആരോപിച്ചു.
സംസ്ഥാന സർക്കാരിൻ്റെ വരുമാനം കുറഞ്ഞത് എന്തുകൊണ്ടാണെന്ന് ധവളപത്രത്തിൽ പറഞ്ഞിട്ടില്ല. പതിനാറാം ധനകാര്യ കമ്മീഷൻ്റെ റിപ്പോർട്ട് വരും മുൻപാണ് കേരളം ബജറ്റ് അവതരിപ്പിച്ചത്. അത് കൊണ്ടാണ് 2.8 ശതമാനം റവന്യൂ ഡഫിസിറ്റ് ഗ്രാൻ്റ് കിട്ടുമെന്ന് കാണിച്ചതെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
കള്ളത്തരം അല്ല ബജറ്റിൽ കാണിച്ചത്. കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന തുകയാണ് കാണിച്ചത്. വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള നീക്കം ഉണ്ട്. എസ്‌സി എസ്ടി സ്കോളർഷിപ്പ് 4,000 ഓളം കോടി രൂപ കൊടുത്തതാണ്. സാമ്പത്തിക നിയന്ത്രണമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ഊതിപ്പെരുപ്പിച്ച കണക്കുകൾ ശരിയല്ലെന്ന് ധവളപത്രത്തോടെ വ്യക്തമായി. സർക്കാർ ആർക്കും കടം കൊടുക്കാനില്ല. കടം തരാനുണ്ട് എന്ന് പറഞ്ഞ് ആരും വന്നു നിൽക്കുന്നില്ലെന്നും മുൻ ധനമന്ത്രി പറഞ്ഞു.ടിക്കറ്റും തരുന്നില്ല, പാലും തരുന്നില്ല, ചോറും തരുന്നില്ല എന്ന് എ.കെ. ആൻ്റണി പറഞ്ഞ സ്ഥിതിയല്ല ഇപ്പോൾ കേരളത്തിലുള്ളതെന്നും കെ.എൻ. ബാലഗോപാൽ പരിഹസിച്ചു. ഇന്ദിര ഗ്യാരണ്ടി നടപ്പാക്കാൻ പണം മാറ്റാൻ ഉള്ള നീക്കമാണ് നടക്കുന്നത്. കോൺഗ്രസ് വാഗ്ദാനം നടപ്പാക്കാൻ എത്ര ചെലവ് വരുമെന്ന് പഠനം നടത്തണമെന്നും കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.







