തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയ്ക്ക് സമീപം പേണുവിൽ കാട്ടാന ഒരാളെ കുത്തിക്കൊന്നു. കേരള-തമിഴ്‌നാട് അതിർത്തിയിലാണ് സംഭവം. കാഞ്ഞിരംപാറ സ്വദേശി രാജേഷ് ആണ് മരിച്ചത്.കാഞ്ഞിരംപാറയിൽ നാരായണൻ ഭവാനി ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട രാജേഷ്. കൃഷിയിടത്തേക്ക് കാട്ടാന എത്തിയപ്പോൾ വിരട്ടി ഓടിച്ച ശേഷം സമീപത്തെ പാറക്കെട്ടിലേക്ക് കയറി സുരക്ഷിതരാകുന്നതിനിടയിൽ ആയിരുന്നു ആക്രമണം. നെഞ്ചിനും വയറിലും കുത്തേറ്റ് സംഭവസ്ഥലത്ത് വെച്ചുതന്നെ രാജേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൂട്ടപ്പൂവിന് സമീപം കരിഞ്ചിറ, പേണു പ്രദേശത്താണ് നാലു കാട്ടാനകൾ ഇറങ്ങിയത്. ഇതിൽ രണ്ടെണ്ണം കാടുകയറിയെങ്കിലും രണ്ടെണ്ണം തമിഴ്‌നാട് അതിർത്തിയിലെ ജനവാസകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിട്ടുണ്ട്. വനപാലകർ ഇവയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്.
പന്നിമലയ്ക്ക് സമീപം ഗണപതികല്ലിലെ കർഷകനായ രാജേന്ദ്രൻ എന്നയാൾക്കും കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയിരുന്നു. കുലശേഖരം ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. കേരള തമിഴ്‌നാട് അതിർത്തി പ്രദേശമാണ് പേണു.കുഴിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ രാജേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
കുരങ്ങ് കാട്ടുപന്നി, കാട്ടുപോത്ത് എന്നിവ ഇവിടെ കാണാറുണ്ടെങ്കിലും പ്രദേശത്ത് ആദ്യമായാണ് കാട്ടാന ഇറങ്ങുന്നത്. വെള്ളറട ഗ്രാമപഞ്ചായത്ത് അധികൃതർ അതിർത്തി ഗ്രാമങ്ങളിലെ താമസക്കാർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.







