കാൽപന്തിന്റെ ആവേശത്തിലേക്കു ലോകമുണരുമ്പോൾ, സിരകളിൽ ഫുട്ബോൾ ലഹരി പതയുന്ന മലയാളികൾക്കും അഭിമാനിക്കാനൊരു അമൂല്യ നേട്ടം.ചരിത്രത്തിലാദ്യമായി, ലോകകപ്പിൽ ഒരു മലയാളിയുടെ കാലുകൾ പന്തുതട്ടുന്നു! കണ്ണൂർ തലശ്ലേരി സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷിദ് എന്ന പത്തൊൻപതുകാരനാണ് ഖത്തറിന്റെ ജഴ്സിയിൽ മൈതാനത്തിറങ്ങുന്നത്. ഖത്തറിന്റെ 26 അംഗ ടീമിൽ ഇടം നേടിയ തഹ്സിൻ, ഒരു ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളിയെന്ന ചരിത്രത്തിലേക്കാണ് ബൂട്ടു കെട്ടുന്നത്.
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മാറും ലൂക്കാ മോഡ്രിച്ചും ഉൾപ്പെടെ ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങൾ നിരക്കുന്ന ടൂർണമെന്റിൽ കളിക്കാനിറങ്ങുന്ന തഹ്സിന്‍ ഇടതുവിങ്ങറാണ്.
പ്രതിരോധ നിരയെ കബളിപ്പിച്ച് ഗോളടിക്കുന്നതിലും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മിടുക്കനാണ് തഹ്സിന്‍.ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരെ ആയിരുന്ന തഹ്സിന്‍റെ അന്താരാഷ്ട്ര അരങ്ങേറ്റം.ഇന്ത്യക്കെതിരായ മത്സരത്തില്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിച്ചിരുന്നില്ല. യോഗ്യതാറൗണ്ടില്‍ നിര്‍ണായകമായ അവസാന രണ്ടു മത്സരങ്ങളില്‍ തഹ്സിന്‍ ബൂട്ടണിഞ്ഞു.
ഖത്തറില്‍ ചീഫ് അക്കൗണ്ടന്‍റായ തലശേരി സ്വദേശി ഹിബാസില്‍ ജംഷീദിന്‍റേയും വളപട്ടണം സ്വദേശിഷൈമയുടേയും രണ്ടാമത്തെ മകനാണ്. തഹ്സീന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. ജൂണ്‍ 11 മുതല്‍ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് ഖത്തര്‍. ലോകകപ്പ് ടെലിവിഷനിലും നേരിട്ടും കണ്ടു ശീലിച്ച മലയാളികള്‍ക്ക് ഇത്തവണ പുല്‍മൈതാനത്ത് മലയാളി വിസ്മയം തീര്‍ക്കുമെന്നതാണ് പ്രതീക്ഷ









