തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത ചുവന്നമണ്ണിൽ നീർപ്പാലത്തിന്റെ തൂണിൽ കാർ ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പെരിഞ്ഞനം നടയ്ക്കൽ വീട്ടിൽ രാജലക്ഷ്മി (75), വിലാസിനി (78) എന്നിവരാണ് മരിച്ചത്. വാഹനം ഓടിച്ച ശ്രീഹരി, അച്ഛൻ ബാബു, അമ്മ ഷീജ എന്നിവർക്ക് ഗുരുതരപരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ആറുമണിക്കായിരുന്നു അപകടം
പാലക്കാട് തത്തമംഗലത്ത് നിന്ന് തിരിച്ചുവരുന്ന വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിന് നടുവിലുള്ള കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ചു കയറി 30 മീറ്ററോളം സഞ്ചരിച്ചാണ് നീർപ്പാലത്തിൻ്റെ തൂണിൽ ഇടിച്ചു കയറിയത്. റോഡരികിൽ സ്ഥാപിച്ചിട്ടുള്ള സൂചന ബോർഡും കാർ ഇടിച്ച് തകർത്തു.
യൂ ടേൺ അടച്ച് കെട്ടിയത് മൂലം ആംബുലൻസ് അപകടസ്ഥലത്ത് എത്താൻ 20 മിനിറ്റോളം വൈകി. ഇതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി റോഡിൽ തടിച്ചുകൂടി.







