വി.ഡി സതീശൻ മുഖ്യമന്ത്രിയാകുമ്പോൾ മറ്റൊരു നേതാവിന്റെ ഉയർച്ച കൂടി കോൺഗ്രസ് രാഷ്ട്രീയത്തിൽ രേഖപ്പെടുത്തുകയാണ്. മുഖ്യമന്ത്രി ചർച്ചകൾക്കിടയിൽ വി.ഡി സതീശൻ ക്യാമ്പിന്റെ നെടുംതൂണായി നിലയുറപ്പിച്ചത് പൊന്നാനിയിൽ നിന്നുള്ള നിയുക്ത എംഎൽഎ കെ.പി നൗഷാദലിയാണ്.ടി.സിദ്ധീഖ്, ഷാഫി പറമ്പിൽ എന്നിങ്ങനെ നിരവധി പേർക്ക് പ്രതിച്ഛായ നഷ്ടമുണ്ടായപ്പോൾ കോൺഗ്രസിലെ പ്രധാന മുസ് ലിം സാന്നിധ്യമായും നൗഷാദലി മാറുന്നുണ്ട്.
മുഖ്യമന്ത്രി ചർച്ചകൾക്കായി ഡൽഹിയിൽ വി.ഡി സതീശനെത്തുമ്പോൾ കൂടെക്കണ്ടത് ഒരു എംഎൽഎയെ.പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാത്ത വി.ഡി സതീശനൊപ്പം അടിയുറച്ച് നിന്നവരിൽ പ്രമുഖൻ പൊന്നാനിയെന്ന മലപ്പുറത്തെ ഇടതുകോട്ട പിടിച്ചെടുത്ത കെ.പി നൗഷാദലി തന്നെ. ഈ തെരഞ്ഞെടുപ്പിൽ തുടങ്ങുന്നതല്ല കെ.പി നൗഷാദലിയും വി.ഡി സതീശനും തമ്മിലെ ബന്ധം.
ആദ്യമായി മത്സരിക്കാൻ അവസരം ലഭിച്ചത് മലപ്പുറത്തെ സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയിലാണ്. ഒരു വർഷം മുമ്പേ തുടങ്ങിയ മുന്നൊരുക്കങ്ങൾക്കും തദ്ദേശ തെരഞ്ഞെടുപ്പിലടക്കം നടത്തിയ ഇടപെടലുകളിലൂടെയും വിവിധ ജനവിഭാഗങ്ങളുടെ പിന്തുണയാർജിച്ച സോഷ്യൽ എഞ്ചിനീയറിങിലൂടെയും സിപിഎമ്മിലെ വിഭാഗീയതയെ ഉൾപ്പടെ സമർഥമായി ഉപയോഗിച്ച് മലപ്പുറത്തെ സിപി എമ്മിന്റെ അവസാന തുരുത്തും പിടിച്ചെടുക്കുകയായിരുന്നു.
മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടക്കുമ്പോൾ വി.ഡി സതീശന്റെ നീക്കങ്ങളിലൂടെ പ്രധാന കണ്ണിയും നൗഷാദ് തന്നെയായിരുന്നു.ഡൽഹിയിലും കർണാകടയിലുമടക്കം കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധങ്ങളും നൗഷാദിന്റെ നീക്കങ്ങൾക്ക് തുണയായി. വി.ഡി സതീശൻ മുഖ്യമന്ത്രിയും കോൺഗ്രസിലെ അധികാര കേന്ദ്രവുമായി മാറുമ്പോൾ എം.ഐ ഷാനവാസിന്റെ തുടർച്ചായി കോൺഗ്രസിലെ മുസ് ലിം നിരയിലെ ശ്രദ്ധേയനായി നൗഷാദലിയും മാറുകയാണ്.






