കൊച്ചി: 35 കിലോ ചന്ദനവുമായി മൂന്നുപേരെ വനംവകുപ്പ് പിടികൂടി. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശികളായ മങ്കടക്കുഴിയിൽ വീട്ടിൽ എം.കെ. ഷിബിലി (34), പടുവിൽ വീട്ടിൽ സജീർ (35), പടിഞ്ഞാറ്റി വീട്ടിൽ മുഹമ്മദ് മുനീർ (32) എന്നിവരെയാണ് കോടനാട് ഫോറസ്റ്റ് റേഞ്ചർ ആർ. അധീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അട്ടപ്പാടി പുതൂർ ആദിവാസി ഉന്നതിയിൽ നിന്നാണ് പ്രതികൾ ചന്ദനം വെട്ടിക്കടത്തിയത്.
ഉന്നതി നിവാസിയായ മണിയെന്നയാളുടെ സഹായത്തോടെയായിരുന്നു ചന്ദനക്കടത്ത്. അഞ്ചു ലക്ഷം രൂപയ്ക്ക് വില്പന നടത്താനായിരുന്നു പദ്ധതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടപാടുകാരാണെന്ന വ്യാജേന വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികളെ സമീപിച്ചു. ഇടപാട് ഉറപ്പിച്ച് ചന്ദനം കൈമാറാനായി പെരുമ്പാവൂരിൽ എത്തിയപ്പോൾ ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. ചെത്തിമിനുക്കിയ നിലയിലായിരുന്നു ചന്ദനം.
ഒരാഴ്ച മുമ്പാണ് പ്രതികൾ ചന്ദനം കടത്തിയത്. കൂട്ടുപ്രതികളെ വൈകാതെ പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു. പ്രതികൾ മുമ്പും ചന്ദനം കടത്തിയിട്ടുണ്ടോ എന്നും ഇവർക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. ചന്ദനം കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. മലയാറ്റൂർ ഡി.എഫ്.ഒ. പി. കാർത്തിക്കിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. ദിദീഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഗ്രേഡ് സി.പി. ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സ്‌കറിയ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് എം.എ. അനസ്, കെ.എം. അനസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. സനോജ്, പി. വിജയകുമാർ, ബിനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു







