ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ, തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സംസ്ഥാനത്തിന്റെ വലിയ കടബാധ്യതകൾക്കിടയിലും വിദ്യാഭ്യാസത്തിനും യുവജനക്ഷേമത്തിനും ഊന്നൽ നൽകുന്ന വൻ പദ്ധതികളാണ് പ്രകടനപത്രികയിൽ അദ്ദേഹം മുന്നോട്ട് വെച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
കാമരാജ് മോഡൽ സ്കൂളുകൾ: വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിട്ട കെ. കാമരാജിന്റെ സ്മരണാർത്ഥം സംസ്ഥാനത്തുടനീളം 100 പ്രത്യേക റെസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കും.
പഠനസഹായം: സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാർക്കോ രക്ഷിതാക്കൾക്കോ വർഷം തോറും 15,000 രൂപ നൽകും.
ഉന്നതവിദ്യാഭ്യാസ വായ്പ: ഉന്നതപഠനത്തിനായി വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും.
ആധുനിക സാങ്കേതികവിദ്യ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയ്ക്ക് മുൻഗണന നൽകിക്കൊണ്ട് പ്രത്യേക ഐടി മന്ത്രാലയവും എഐ സർവ്വകലാശാലയും എഐ സിറ്റിയും സ്ഥാപിക്കുമെന്നും വാഗ്ദാനമുണ്ട്.
തൊഴിൽ മേഖലയും യുവജനക്ഷേമവും
യുവജനങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളും വിജയ് സർക്കാർ മുന്നിൽ കാണുന്നുണ്ട്.
5 ലക്ഷം സർക്കാർ ജോലികൾ: അഞ്ച് ലക്ഷം പുതിയ സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അത്ര തന്നെ ഇന്റേൺഷിപ്പുകൾ യുവാക്കൾക്ക് നൽകുമെന്നും വാഗ്ദാമുണ്ട്.
തൊഴിലില്ലായ്മ വേതനം: ജോലിയില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപ വരെ സഹായധനം നൽകും.
തൊഴിൽ ലൈസൻസുകൾ: സംരംഭകർക്ക് ബിസിനസ് ലൈസൻസുകൾ 21 ദിവസത്തിനുള്ളിൽ ലഭ്യമാക്കുമെന്ന് ഉറപ്പുനൽകുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കരുതുന്നു.സംസ്ഥാനം നേരിടുന്ന 10 ലക്ഷം കോടി രൂപയുടെ കടബാധ്യതയ്ക്കിടയിലും ഈ വാഗ്ദാനങ്ങൾ എങ്ങനെ പൂർത്തിയാക്കും എന്നത് വിജയ് സർക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. എങ്കിലും അധികാരമേറ്റ ഉടൻ തന്നെ 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക സേനകളും പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം തന്റെ കർമ്മപദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.











