മലപ്പുറം: തിരഞ്ഞെടുപ്പ് തിരക്കുകളൊഴിഞ്ഞു. ഇനി ഭരണാധികാരികളെ തിരഞ്ഞെടുക്കണം. ആരു മന്ത്രിമാരായാലും മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം പ്രധാന വിഷയം വികസനംതന്നെ. അതിനു പ്രധാന തടസ്സം വിസ്‌തൃതിയും ഉയർന്ന ജനസംഖ്യകൊണ്ടുള്ള വീർപ്പുമുട്ടലും. പരിഹാരമായി ജില്ലയെ വിഭജിക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. പലകാരണങ്ങൾകൊണ്ട് അതു പരിഗണിക്കപ്പെടാതെപോയി. ഇപ്പോൾ തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര തന്റെ ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെ വിഷയം വീണ്ടും ഉയർന്നുവരുകയാണ്. പുതിയ സർക്കാരിനു തന്റെ വക പരിഗണനാപട്ടിക തയ്യാറാക്കിയതിലാണ് ജില്ലയെ വിഭജിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. ജില്ലയുടെ ചുമതലയുള്ള സബ് കളക്ടർ എന്നനിലയിൽ ഈ അഭിപ്രായത്തിനു പ്രാധാന്യമേറെയുണ്ട്. ഏഴു നിയമസഭാമണ്ഡലമടങ്ങുന്ന, ഒരു ലോക്‌സഭാ മണ്ഡലത്തിന്റെ വിസ്‌തൃതിയാണ് ഒരു ജില്ലയ്ക്ക് ഏറ്റവും ഉത്തമമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത് സർക്കാർ സേവനങ്ങൾ ജനങ്ങൾക്കു കാര്യക്ഷമമായി ലഭിക്കാൻ സഹായകമാകും. വലിയ പണച്ചെലവുള്ള പദ്ധതിയാണെങ്കിലും നടപ്പായാൽ ജനങ്ങൾക്കു ഗുണകരമാണെന്ന് അദ്ദേഹം പറയുന്നു.അഞ്ചു ജില്ലകൾ 14 ആയിസംസ്ഥാനം രൂപവത്കരിച്ചപ്പോൾ വെറും അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. അതിലൊന്ന് മലബാറായിരുന്നു. പിന്നീട് മലബാർ വിഭജിച്ച് കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളുണ്ടായി. 1969-ൽ കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ഭാഗങ്ങൾ ചേർത്ത് മലപ്പുറം ജില്ല രൂപവത്കരിച്ചു. 1972-ൽ കോട്ടയത്തിന്റെയും എറണാകുളത്തിന്റെയും ഭാഗങ്ങൾ ചേർത്ത് ഇടുക്കി ജില്ലയുണ്ടായി. 1980-ൽ കോഴിക്കോടിന്റെയും കണ്ണൂരിന്റെയും ഭാഗങ്ങൾ ചേർത്ത് വയനാട് ജില്ലയും 1984-ൽ കണ്ണൂരിനെ വിഭജിച്ച് കാസർകോട് ജില്ലയുമുണ്ടായി. മലപ്പുറമുണ്ടായതിനുശേഷം മൂന്നു ജില്ലകൾ രൂപവത്കരിച്ചിട്ടുണ്ട് എന്നർഥം.നിലവിൽ മലപ്പുറം ജില്ലയിൽ 47 ലക്ഷത്തിലധികമാണ് ജനസംഖ്യ. വിസ്‌തൃതിയാണെങ്കിൽ 3550 സ്‌ക്വയർ കിലോമീറ്ററാണ്. തൊട്ടടുത്ത കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ 30 ലക്ഷത്തോളം ജനസംഖ്യയുണ്ട്. ഈ ജില്ലകളിലെ പ്രദേശങ്ങൾ ചേർത്ത് മലപ്പുറത്തിനു പ്രാധാന്യം നൽകുന്ന ഒരു പുതിയ ജില്ല വേണമെന്ന് വിവിധ സംഘടനകൾ പലഘട്ടങ്ങളായി ആവശ്യപ്പെട്ടിരുന്നു.







