ചങ്ങരംകുളം: രാത്രി യാത്രയ്ക്കിടെ സ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കിയതായി ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർക്കെതിരെ യുവതി പോലീസിൽ പരാതി നൽകി.ചങ്ങരംകുളം കോക്കൂർ സ്വദേശിനിയായ ശ്രീലക്ഷ്മിയാണ് ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വെള്ളിയാഴ്ച രാത്രി 9.10ഓടെ കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് കോഴിക്കോട്–എറണാകുളം ഫാസ്റ്റ് പാസഞ്ചർ ബസിൽ ചങ്ങരംകുളത്തേക്കാണ് യുവതി യാത്രതിരിച്ചത്. രാത്രി ഏറെ വൈകിയതിനാലും മഴയുള്ളതിനാലും ചങ്ങരംകുളം കഴിഞ്ഞുള്ള കോലിക്കര സ്റ്റോപ്പിൽ ഇറക്കണമെന്ന് ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ബസ് അവിടെ നിർത്താതെയും ടിക്കറ്റ് നൽകാതെയും മുന്നോട്ട് പോയതായി യുവതി ആരോപിച്ചു.
തുടർന്ന് കോലിക്കരയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള കടവല്ലൂർ സ്റ്റോപ്പിലാണ് രാത്രി 10 മണിയോടെ ഇറക്കിയതെന്നും അവിടെ ആളൊഴിഞ്ഞ സാഹചര്യത്തിൽ ഏറെ ഭയത്തോടെയാണ് കഴിഞ്ഞതെന്നും പരാതിയിൽ പറയുന്നു. പിന്നീട് പിതാവിനെ ഫോണിൽ വിളിച്ചുവരുത്തിയാണ് വീട്ടിലെത്തിയതെന്നും യുവതി വ്യക്തമാക്കി.
സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ നടപടി നിയമവിരുദ്ധവും സ്ത്രീസുരക്ഷയെ അവഗണിക്കുന്നതുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.







