തൊഴിലാളി വിരുദ്ധ ലേബർ കോഡ് പ്രാബല്യത്തിൽ വന്നു. കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം ഇറക്കി. 29 തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചാണ് പുതിയ ലേബർ കോഡ്. 5 വർഷത്തിന് ശേഷമാണ് രാജ്യത്ത് ലേബർ കോഡുകൾ പ്രാബല്യത്തിൽ വരുന്നത്.
വേജസ്, ഇന്റസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ സെക്യൂരിറ്റി, ഒക്യുപ്പേഷണൽ സേഫ്റ്റി എന്നിങ്ങനെ 29 തൊഴിൽനിയമങ്ങളെ കൂട്ടിയോജിപ്പിച്ച് ലേബർ കോഡുകളാക്കി മാറ്റിയത്. അവ നടപ്പാക്കുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന ആശങ്ക ഉണ്ട്.
ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് എന്ന പേരിലുള്ള പുതിയ നിയമസംഹിതയിലെ വ്യവസ്ഥകൾ തൊഴിൽ സുരക്ഷിതത്വത്തെ ഗുരുതരമായി ബാധിക്കുന്നവയാണ്. പിരിച്ചുവിടലിനുള്ള, ലേ-ഓഫിനുള്ള, അല്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടുന്നതിനുള്ള മുൻകൂർ അനുമതി ആവശ്യമായ തൊഴിലാളികളുടെ പരിധി 100ൽ നിന്ന് 300 ആയി ഉയർത്തി. ഇതിനർത്ഥം, രാജ്യത്തെ 90 ശതമാനത്തിലധികം വരുന്ന ഫാക്ടറികളിലും വ്യവസായ സ്ഥാപനങ്ങളിലും ഇനി മുതൽ തൊഴിലുടമകൾക്ക് സർക്കാർ അനുമതിയില്ലാതെ തന്നെ തൊഴിലാളികളെ പിരിച്ചുവിടാം എന്നാണ്. ചുരുക്കത്തില്‍ എല്ലാതരത്തിലും തൊഴിലാളി ദ്രോഹപരമായ നടപടികളിലേക്കാണ് കേന്ദ്രസർക്കാർ നീങ്ങിയിട്ടുള്ളത്.











