ഇടുക്കി:നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം.ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള ഒരു കുഞ്ഞുമാണ് മരിച്ചത്.എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശിനി സാറാമ്മയാണ് മരിച്ചവരിൽ ഒരാൾ.
നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ചടങ്ങുകൾക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്റിൽപോയി തിരികെ വരുമ്പോഴാണ് അപകടം. നിയന്ത്രണംവിട്ട ജീപ്പ് 200 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. 12 പേരോളമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. മറ്റുള്ളവർക്കും പരിക്കുണ്ട്. നാട്ടുകാർ ചേർന്ന് ആളുകളെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ പാലായിലെ ആശുപത്രിയിലേക്ക് മാറ്റി







