കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഡോ. റാമിനെതിരെ ആരോപണവുമായി വിദ്യാർഥിനിയുടെ പിതാവ് രംഗത്ത്. ഡോ. റാമിൻ്റേത് വളരെ മോശമായ പെരുമാറ്റമാണെന്നും കോളേജിൽ നിന്ന് ഉടൻ പുറത്താക്കണമെന്നും രക്ഷിതാവ് ആവശ്യപ്പെട്ടു.കോളേജിൽ വെച്ച് നടന്ന മീറ്റിങ്ങിൽ വച്ച് മകളെ ഡോ. റാം വേസ്റ്റ് എന്ന് വിളിച്ചതായി അദ്ദേഹം പറഞ്ഞു. ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ അധ്യാപകൻ അടിപ്പിച്ചു. നിതിൻ രാജിൻ്റെ കുടുംബം പറയുന്നത് നൂറ് ശതമാനം ശരിയാണെന്ന് പറഞ്ഞ അദ്ദേഹം ഡോ. റാമിന് അധ്യാപകനായിരിക്കാൻ യോഗ്യതയില്ലെന്നും ഉടൻ പുറത്താക്കണമെന്നും പറഞ്ഞു.അതേസമയം നിതിൻ രാജിൻ്റെ മരണത്തിൽ ആരോഗ്യ സർവകലാശാല അധികൃതർ ഇന്ന് കോളേജിൽ അന്വേഷണത്തിനായി എത്തും. സർവകലാശാല ഭരണസമിതി അംഗം മേജർ ജനറൽ അജിത്ത് നീലകണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുകയെന്നാണ് വിവരം. നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരാണ് ഒളിവിൽ കഴിയുന്നത്.







