തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് തരംഗമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും ഇന്ന് രാവിലെ ഒരു മാദ്ധ്യമത്തോട് അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി ചർച്ചകൾ തള്ളിയാണ് അദ്ദേഹം പ്രതികരിച്ചത്.’തിരഞ്ഞെടുപ്പ് ഫലം വന്നശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. പരസ്യ അഭിപ്രായപ്രകടനം ശരിയല്ല. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിലാണ്. ഉചിതമായ തീരുമാനം ഹെെക്കമാൻഡ് എടുക്കും. മുതിർന്ന നേതാക്കൾ മാതൃക കാണിക്കണം. ചേരി തിരിഞ്ഞുള്ള പോര് നിർത്തണം. ഇതല്ല സമയം’-സണ്ണി ജോസഫ് വ്യക്തമാക്കി.മുഖ്യമന്ത്രി ആരാകണമെന്ന കോൺഗ്രസ് നേതാക്കളുടെ പരസ്യപ്പോര് തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി. നിലവിൽ അത്തരം ചർച്ചകളുടെ ആവശ്യകതയില്ല. യുഡിഎഫ് ജയിക്കും എന്നതിൽ സംശയമില്ല. ഇപ്പോൾ ഒച്ചവച്ചിട്ട് ഒരു കാര്യവുമില്ല. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് നടന്നോളും. സംഘനൃത്തമാണ് ആവശ്യമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇപ്പോൾ അത് ഓർമ്മിപ്പിക്കുകയാണ്. ഏതെങ്കിലും നേതാക്കന്മാരെ അനുകൂലിച്ച് ഇപ്പോൾ പോസ്റ്റിടുന്നത് ആര് ചെയ്താലും ശരിയല്ല. ഇതിനൊക്കെ നടപടിക്രമങ്ങൾ ഉണ്ട്. ഫലം വന്നതിന് ശേഷം യോഗം ചേർന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഹെെക്കമാൻഡ് തന്നെ ഇക്കാര്യത്തിൽ നിർദേശം നൽകുമെന്നാണ് കരുതുന്നത്. വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുതെന്നും മുരളീധരൻ പറഞ്ഞു.കഴിഞ്ഞദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ പുകഴ്ത്തിയും പരോക്ഷമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടിയും കെ സുധാകരന്‍ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുമ്പോഴും വേണുഗോപാലിന്റെ സാന്നിദ്ധ്യം കേരള രാഷ്ട്രീയത്തില്‍ എത്രത്തോളം ആവശ്യമാണ് എന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ എന്നാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്‍ തന്റെ അഭിപ്രായം പങ്കുവച്ചത്. കെസിയെ പോലുള്ള നേതാക്കള്‍ പ്രസ്ഥാനത്തിന്റെ കരുത്താണെന്നും നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവായി കെ സി വേണുഗോപാൽ ഉയരട്ടെ എന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.







