കോഴിക്കോട്: ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കെന്ന പരാമർശത്തിൽ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നുമുള്ള ശോഭാ സുരേന്ദ്രൻ്റെ പരാമർശത്തിലാണ് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചത്.വോട്ടിന് പണം നൽകിയ വാർത്തയിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ശോഭാ സുരേന്ദ്രൻ ജമാഅത്തെ ഇസ്ലാമിക്കെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് നോട്ടീസിൽ പറയുന്നു. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് അഡ്വ. അമീൻ ഹസ്സൻ മുഖേന ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നൽകിയ ദൃശ്യം പുറത്ത് വന്നതിനെ തുടർന്ന് ശോഭാ സുരേന്ദ്രൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശോഭാ സുരേന്ദ്രൻ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആക്ഷേപം ഉന്നയിച്ചത്.








