തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്. ഹൃദയം അടക്കം അഞ്ച് അവയവങ്ങൾ ആണ് ദാനം ചെയ്യുന്നത്.ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും. മറ്റു അവയവങ്ങൾ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവർക്കാണ് നൽകുന്നത്.
കേരള സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണ് ഈ അവയവദാന പ്രക്രിയ ഏകോപിപ്പിക്കുന്നത്. ശ്രീകാര്യത്തെ വാടക വീട്ടിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്ന ജയി ജയകുമാറിനെ ഏപ്രിൽ രണ്ടിന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. സംസ്ഥാനത്ത് അടുത്തിടെ മസ്തിഷ്ക മരണം സംഭവിച്ച നിരവധി പേരുടെ അവയവങ്ങൾ ദാനം ചെയ്യപ്പെട്ടിരുന്നു.







