ചങ്ങരംകുളം: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചങ്ങരംകുളത്ത് നിർമിച്ച് പാതി വഴിയില്‍ നിര്‍മ്മാണം നിര്‍ത്തിവച്ച 36-ഓളം ഫ്ലാറ്റുകളുടെ പ്രവൃത്തി പുനരാരംഭിച്ച് കരാര്‍ കമ്പനി.
പൊന്നാനി നിയോജക മണ്ഡലത്തിലെ ചങ്ങരംകുളത്ത് പൊലീസ് സ്റ്റേഷന് സമീപത്തായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുണ്ടായിരുന്ന കോടികൾ വിലമതിക്കുന്ന 50 സെന്റ് സ്ഥലത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് ഫ്ളാറ്റുകളുടെ നിര്‍മ്മാണം തുടങ്ങിയത്
അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെയാണ് ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്.പദ്ധതിയുടെ കരാറെടുത്ത നോർത്ത് ഇന്ത്യയിലെ ഏജൻസിയാണ് പദ്ധതിയുടെ നിർമാണം ആരംഭിച്ചത്.പിന്നീട് പദ്ധതി പാതിവഴിയിൽ നിർത്തിവെക്കുകയായിരുന്നു. ഏകദേശം അഞ്ച് കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ നിർമാണം ആരംഭിച്ചത്.നിർമാണത്തിലെ അശാസ്ത്രീയതയും വീഴ്ചകളും നേരത്തേ തന്നെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.ഫ്ലാറ്റ് നിർമാണം ആരംഭിച്ച് അഞ്ച് വർഷം പിന്നിട്ടിട്ടും പ്രവൃത്തി പൂർത്തിയാക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല.സാങ്കേതിക തടസ്സങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ന് ഫ്ലാറ്റുകൾ കാടുകയറി സ്മശാനസമാനമായ അവസ്ഥയിലാണ്.
ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് നിർമിച്ച ഫ്ലാറ്റുകളുടെ പല ഭാഗങ്ങളും മഴയും വെയിലും മൂലം തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്.ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ പരാതികളും വിമര്‍ഷനങ്ങളും ഉയരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഫ്ളാറ്റിന്റെ നിര്‍മ്മാണം പനരാരംഭിച്ചത്.
നിലവിലെ സാഹചര്യത്തിൽ പദ്ധതി പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറണമെങ്കിൽ ഇതിനകം ചെലവഴിച്ച തുകയേക്കാൾ കൂടുതൽ തുക വീണ്ടും ചെലവഴിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ.തുരുമ്പെടുത്ത് പല ഭാഗങ്ങളും നശിച്ച ഫ്ളാറ്റിന്റെ നിര്‍മ്മാണം പുനരാരംഭിച്ചെങ്കിലും കൂടിയാലോചനകള്‍ ഒന്നുമില്ലാതെയാണ് നിര്‍മ്മാണം വീണ്ടും തുടങ്ങിയതെന്നും ഫ്ളാറ്റിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.കോടികൾ വിലമതിക്കുന്ന പ്രധാന സ്ഥലത്ത് താമസയോഗ്യമല്ലാത്ത രീതിയിലാണ് ഫ്ലാറ്റുകൾ നിർമിച്ചതെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.
മതിയായ ആസൂത്രണവും പഠനവും നടത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും,മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തില്‍ അനാസ്ഥ മൂലം കോടികളുടെ വികസന പദ്ധതികൾ തുരുമ്പെടുത്ത് നശിക്കുന്നുണ്ടെന്നും ആരോപണമുണ്ട്







