ദോഹ: ഖത്തറിന്റെ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനി (74) അന്തരിച്ചു. ഖത്തർ അമീരി ദിവാൻ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അമീരി ദിവാൻ അനുശോചനം രേഖപ്പെടുത്തി
ദൈവത്തിന്റെ വിധിയിലും നിശ്ചയത്തിലും ഉറച്ചുനിന്നുകൊണ്ട്, രാഷ്ട്രത്തിന്റെ വലിയ നഷ്ടമായ ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ വിയോഗത്തിൽ അമീരി ദിവാൻ ദുഃഖം രേഖപ്പെടുത്തുന്നു’ എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
1995 മുതൽ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു അദ്ദേഹം. 2013-ൽ തന്റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽ താനിക്ക് അധികാരം കൈമാറി ചരിത്രപരമായ ദൗത്യം നടത്തിയിരുന്നു. ആധുനിക ഖത്തറിന്റെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഖത്തർ അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയത്. അൽ ജസീറ ടിവി നെറ്റ്വർക്ക് സ്ഥാപിതമായതും 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തർ നേടിയെടുത്തതുമെല്ലാം അദ്ദേഹത്തിന്റെ ഭരണകാലത്താണ്
ഖത്തർ എന്ന കൊച്ചുരാജ്യത്തെ ആഗോള ഭൂപടത്തിൽ മുൻനിരയിൽ എത്തിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ഫാദർ അമീർ. അദ്ദേഹത്തിന്റെ 18 വർഷത്തെ ഭരണകാലം ഖത്തറിന്റെ ചരിത്രത്തിലെ സുവർണ കാലഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. പ്രകൃതിവാതക ശേഖരത്തിന്റെ വികസനത്തിലൂടെ ഖത്തറിനെ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി അദ്ദേഹം മാറ്റി.
എജുക്കേഷൻ സിറ്റി സ്ഥാപിച്ച് ലോകോത്തര സർവകലാശാലകളെ ഖത്തറിലേക്ക് കൊണ്ടുവന്നത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തോടുള്ള കാഴ്ചപ്പാടിന്റെ തെളിവായിരുന്നു.
അദ്ദേഹത്തിന്റെ കാലഘട്ടം ഖത്തറിന്റെ നയതന്ത്ര വിജയങ്ങളുടെ കാലമായിരുന്നു. 2006-ലെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ച് ഖത്തറിന്റെ സംഘാടന മികവ് ലോകത്തിന് മുന്നിൽ തെളിയിച്ചു. തുടർന്നാണ് 2022-ലെ ഫിഫ ലോകകപ്പ് വേദിയായി ഖത്തർ തിരഞ്ഞെടുക്കപ്പെട്ടത്. ദോഹ അഗ്രിമെന്റ്, ഫത്തഹ്-ഹമാസ് മധ്യസ്ഥ ചർച്ചകൾ എന്നിവയിലൂടെ പലസ്തീൻ ഉൾപ്പെടെയുള്ള മേഖലകളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ അദ്ദേഹം നടത്തി. 2012-ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടി ദോഹയിൽ സംഘടിപ്പിച്ചുകൊണ്ട് ആഗോള പാരിസ്ഥിതിക പ്രശ്‌നങ്ങളിലും ഖത്തറിന്റെ സാന്നിധ്യം അദ്ദേഹം ഉറപ്പിച്ചു.
ഫാദർ അമീറിന്റെ വിയോഗം ഖത്തറിനും അറബ് ലോകത്തിനും വലിയൊരു ശൂന്യതയാണ് സമ്മാനിക്കുന്നത്. ആധുനിക ഖത്തറിന്റെ അടിസ്ഥാനശില പാകിയ ഭരണാധികാരി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും നിലനിൽക്കും.






