ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് തിരിച്ചടിയായി ഇന്ധന സർചാർജ് വർദ്ധിപ്പിച്ച് എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവിനെത്തുടർന്നാണ് തീരുമാനം. ആഭ്യന്തര റൂട്ടുകളിൽ ദൂരത്തിനനുസരിച്ചുള്ള പുതിയ നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഫെബ്രുവരി അവസാനത്തോടെ ബാരലിന് 99.40 ഡോളറായിരുന്ന വിമാന ഇന്ധന വില മാർച്ച് അവസാനത്തോടെ 195.19 ഡോളറായി ഉയർന്നിരുന്നതിനെ തുടർന്നാണ് പുതിയ നീക്കം. ഏകദേശം 100 ശതമാനം വർദ്ധനവാണ് ഇന്ധന വിലയിൽ ഉണ്ടായത്. മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷാവസ്ഥയാണ് ഇന്ധന വിപണിയെ തകിടം മറിച്ചത്. വില കമ്പനികൾക്ക് താങ്ങാനാവുന്നതിലും അപ്പുറമായതിനാൽ അതിന്റെ ഒരു ഭാഗം യാത്രക്കാരിൽ നിന്ന് ഈടാക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു. നാളെ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.ഇതുവരെ ആഭ്യന്തര സർവീസുകളിൽ ഒരേ നിരക്കിലായിരുന്നു സർചാർജ് ഈടാക്കിയിരുന്നതെങ്കിൽ ഇനി മുതൽ യാത്രയുടെ ദൂരത്തിന് അനുസരിച്ചായിരിക്കും തുക നിശ്ചയിക്കുക. പുതുക്കിയ നിരക്കുകൾ പ്രകാരം 500 കിലോമീറ്റർ വരെയുള്ള ഹ്രസ്വദൂര യാത്രകൾക്ക് 299 രൂപയാണ് അധികമായി നൽകേണ്ടി വരിക. 501 മുതൽ 1,000 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 399 രൂപയും, 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 549 രൂപയും സർചാർജ് ഇനത്തിൽ ഈടാക്കും.1,501 കിലോമീറ്റർ മുതൽ 2,000 കിലോമീറ്റർ വരെയുള്ള ദീർഘദൂര ആഭ്യന്തര, സർവീസുകൾക്ക് 749 രൂപയാണ് വർദ്ധനവ്. 2,000 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്കാണ് ഏറ്റവും ഉയർന്ന സർചാർജ് നൽകേണ്ടത്. ഇതിനായി യാത്രക്കാർ ടിക്കറ്റ് നിരക്കിന് പുറമെ 899 രൂപ അധികമായി നൽകണം. ഓരോ സെക്ടറിനും സർചാർജ് ബാധകമാണ്. അതായത് ഡൽഹിയിൽ നിന്ന് മുംബയ് വഴി ബംഗളൂരുവിലേക്ക് പോകുന്ന ഒരു കണക്ഷൻ ഫ്‌ളൈറ്റിൽ രണ്ട് സെക്ടറുകൾ ഉള്ളതിനാൽ രണ്ട് തവണ സർചാർജ് നൽകേണ്ടി വരും.അന്താരാഷ്ട്ര യാത്രകൾക്കുള്ള സർചാർജിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഒരു ഡോളറിന് 93 രൂപ എന്ന നിരക്കിൽ കണക്കാക്കിയാൽ, സാർക് രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് ഇനി 24 ഡോളർ ഏകദേശം 2,232 രൂപ അധികം നൽകണം. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ 4,650 രൂപയും, സിംഗപ്പൂരിലേക്ക് 5,580 രുപയുമാണ് സർചാർജ് വർദ്ധിപ്പിച്ചത്.ചൈന, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് 9,300 രൂപയും ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഏകദേശം 12,090 രൂപയുമാണ് യാത്രക്കാർ അധികമായി നൽകേണ്ടി വരിക. ദീർഘദൂര റൂട്ടുകളായ യൂറോപ്പ്, യുകെ എന്നിവിടങ്ങളിലേക്ക് ഏകദേശം 19,065 രൂപയാണ് സർചാർജ്. ഏറ്റവും ഉയർന്ന തുക ഈടാക്കുന്നത് അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കാണ്. ഇവിടെ ഒരാൾക്ക് ഒരു സെക്ടറിൽ ഏകദേശം 26,040 വരെ അധിക ബാധ്യതയുണ്ടാകും. വരും ദിവസങ്ങളിൽ മറ്റ് വിമാനക്കമ്പനികളും സമാനമായ രീതിയിൽ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.










