ചങ്ങരംകുളം:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തി പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീറിൻ്റെ പ്രചരണാർത്ഥം മാറഞ്ചേരിയിലും ചങ്ങരംകുളത്തും റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.തിങ്കളാഴ്ച വൈകിട്ട് മാറഞ്ചേരി സെൻ്ററിലായിരുന്നു പൊതുയോഗം.തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നിന്നും ആരംഭിച്ച പ്രകടനം മാറഞ്ചേരി നഗരത്തെ ചുവപ്പണിയിച്ചു.പൊതുയോഗത്തിൽ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി സുനീർ എം.പി, സി.പി.ഐ (എം) ജില്ലാ കമ്മിറ്റിയംഗം വി പി സാനു. എൻ.സി.പി നേതാവ് അബ്ദുൾ നാസർ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾ സംസാരിച്ചു.ന്യൂനപക്ഷ മത വിഭാഗങ്ങൾ ഇന്ത്യയിൽ അരക്ഷിതാവസ്ഥയിലാണ്. ഇതിനായി ബദൽ രാഷ്ട്രീയമുയർത്താൻ എൽ ഡി എഫിന് മാത്രമേ കഴിയൂ.മതേതര ഇന്ത്യ തകർന്നു പോയത് കോൺഗ്രസിന്റെ ഭരണ മൂലമാണെന്നും കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപി യുടെ മുദ്രാവാക്യം പ്രാവർത്തികമാക്കാൻ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് കോൺഗ്രസ് ആണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച പി പി സുനീർ എംപി പറഞ്ഞു.ലോകത്തെവിടെയെങ്കിലും യുദ്ധം വന്നാൽ നമുക്കെന്താണ് എന്ന് ചോദിക്കുന്നവരോട്. യുദ്ധമാണ്. നമ്മുടെ വീടുകളിലെയും ചുറ്റുവട്ടത്തുള്ള കടകളിലെയും പാചകവാതകം ഇല്ലാതാക്കിയത് എന്നോർക്കുന്നത് നല്ലതാണെന്നും പി പി സുനീർ എംപി പറഞ്ഞു.വയനാടിലെ ചൂരൽമലയിലെ ആളുകളെ പറ്റിച്ച പാർട്ടിയാണ് കോൺഗ്രസെന്ന് വിപി സാനു പറഞ്ഞു.ബിജെപിയെ അധികാരത്തിലേറാൻ സഹായിച്ച പാർട്ടിയാണ് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസെന്നും വി പി സാനു കൂട്ടിച്ചേർത്തു.ചങ്ങരംകുളത്തും റോഡ് ഷോ സംഘടിപ്പിച്ചു.ചങ്ങരംകുളത്ത് നടന്ന റോഡ് ഷോയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. എം കെ സക്കീർ പങ്കുചേർന്നു.മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരായും എൽ.ഡി.എഫ് സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയും സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വോട്ടർമാരെ അഭിസംബോധന ചെയ്തു.







