കോഴിക്കോട്: നവകേരളം സൃഷ്ടിക്കാൻ ഉതകുന്നരീതിയിലുള്ള ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ടുവെച്ചുകൊണ്ടുള്ള പ്രകടനപത്രികയാണ് എൽഡിഎഫ് തയ്യാറാക്കിയിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കോൺഗ്രസും ബിജെപിയുമൊക്കെ കാലാകാലം പാർലമെന്റ് തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമെല്ലാം പ്രകടനപത്രിക അവതരിപ്പിക്കാറുണ്ട്. അതൊന്നും നടപ്പിലാക്കുന്ന പരിപാടികളായിട്ടല്ല പ്രചാരണായുധമായാണ് ഉപയോഗിക്കുന്നതെന്ന് അവർതന്നെ എല്ലാക്കാലത്തും പറഞ്ഞിട്ടുള്ളതാണ്. നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ഇന്ത്യയിലെ ഏക സർക്കാർ കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. പറയുന്നതെല്ലാം നടപ്പിലാകും എന്നതാണ് അതിന്റെ ഗ്യാരണ്ടിയെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ വലിയമുന്നേറ്റമാണുണ്ടാകാൻ പോകുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിന് വേണ്ടി നടത്തിയ സർവേ പോലും ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് പറയേണ്ടിവരുന്ന പുതിയ സാഹചര്യമാണ് യഥാർഥത്തിൽ കേരളത്തിലുള്ളത്. എൽഡിഎഫ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, അതിദാരിദ്ര്യം അവസാനിപ്പിച്ച കേരളത്തിൽ ദാരിദ്ര്യംതന്നെ അവസാനിപ്പിക്കും എന്നതാണ്. തൊഴിലില്ലായ്മ പരിഹരിക്കും എന്നുള്ളത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉന്നമാണ്. പഠിച്ചിറങ്ങുന്ന ഓരോരുത്തർക്കും തൊഴിൽ നൽകുന്ന പദ്ധതി എൽഡിഎഫ് നടപ്പാക്കാൻ പോവുകയാണ്. ജോലിയില്ലാതിരിക്കുന്ന സ്ത്രീകളിൽ അൻപതുശതമാനത്തിലധികം ആളുകൾക്ക് ജോലിനൽകാൻ പോവുകയാണ്. ക്ഷേമപെൻഷൻ 3000 ആക്കി വർധിപ്പിക്കാൻ പോവുകയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇത് 600 രൂപ ആയിരുന്നു, ഗോവിന്ദൻ കൂട്ടിച്ചേർത്തു.








