ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ കേരള പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. ഹരിപ്പാട് സ്വദേശിനിയായ സാവരിയ അതിക്രൂരമായാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനവിനെ ഉസ്ബെക്കിസ്ഥാൻ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
നാട്ടിലെത്തിച്ച മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു. പെൺകുട്ടിയുടെ തലയ്ക്ക് പിന്നിലും ശരീരമാസകലവും അതിശക്തമായ മർദ്ദനമേറ്റ പാടുകളുണ്ടെന്നും നട്ടെല്ലിന് പൊട്ടലുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. പിതാവിന്റെ പരാതിയിൽ ഹരിപ്പാട് പോലീസ് നിലവിൽ കേസെടുത്തിട്ടുണ്ട്. വിദേശത്ത് നടന്ന കുറ്റകൃത്യമായതിനാൽ കേസ് അന്വേഷണം ഉടൻ തന്നെ ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് സാധ്യത.
സാവരിയയെ മതം മാറാൻ സദറുൽ അനാം നിർബന്ധിച്ചിരുന്നുവെന്നും അത് പെൺകുട്ടി എതിർത്തതാണ് അക്രമത്തിന് കാരണമായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി സാവരിയയുടെ മാതാപിതാക്കളുടെ മൊഴി അടുത്ത ദിവസം പോലീസ് രേഖപ്പെടുത്തും. എംബസി വഴി കേസിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കൊലക്കുറ്റം ചുമത്തപ്പെട്ട പ്രതിയുടെ രക്ഷിതാക്കൾ നാട്ടിൽ നിന്ന് ഉസ്ബെക്കിസ്ഥാനിലേക്ക് പോയിട്ടുണ്ട്.









