തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന്റെ സഹായമില്ലാതെ ബിജെപിക്ക് ഒരൊറ്റ സീറ്റിലും വിജയിക്കാൻ കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത്തവണ കേരളത്തിൽ ബിജെപി ഏതെങ്കിലും സീറ്റിൽ വിജയിക്കുമോ എന്ന ചോദ്യത്തിന്, കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ അവർ ഒരു സീറ്റിലും ജയിക്കില്ലെന്നത് ഗ്യാരണ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തിരഞ്ഞെടുപ്പിൽ നിലവിൽ കാണുന്ന ചിത്രമല്ല യഥാർഥത്തിലുള്ളത്. പലയിടങ്ങളിലും അടിയൊഴുക്കുണ്ട്. കോൺഗ്രസ് ഏത് തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നത് എന്നത് നിർണായകമാണെന്നും അദ്ദേഹം ആവർത്തിച്ചു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം ഇത്തവണ എൽ.ഡി.എഫിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി ശിവൻകുട്ടി എസ്.ഡി.പി.ഐ നേതാക്കളുമായി സംസാരിച്ചു എന്ന വാർത്തകളെ എം.വി. ഗോവിന്ദൻ തള്ളി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമല്ലാത്ത ആരുമായും സി.പി.എം രാഷ്ട്രീയ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വസ്തുതാപരമായ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമാണ് പ്രാധാന്യമെന്നും വെറും സൂചനകൾക്ക് മറുപടി പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ധൈര്യമുണ്ടോ എന്ന് എം.വി ഗോവിന്ദൻ ചോദിച്ചു. ജമാഅത്തെ ഇസ്‌ലാമി വർഗീയവാദികളാണെന്ന് ഇപ്പോൾ എല്ലാവരും അംഗീകരിച്ചിട്ടുണ്ടെന്നും അവരുടെ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസ് തയ്യാറാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നവർ യു.ഡി.എഫിന്റെ പ്രചാരകരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









