ഏപ്രിൽ ഒന്ന് മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. അതിനാൽതന്നെ നാളെ മുതൽ പല മേഖലകളിലും മാറ്റങ്ങൾ സംഭവിക്കും. ഇത് ഏതൊക്കെയാണെന്ന് അറിയാം.
ഡിജിറ്റൽ ഇടപാട്: എല്ലാ ഇടപാടുകൾക്കും ടു സ്റ്റെപ്പ് ഓതന്റിഫിക്കേഷൻ. ഇടപാട് നടക്കുന്ന ഉപകരണം കൈവശമുണ്ടെന്ന് ഉറപ്പാക്കുന്ന രീതിയിലായിരിക്കണം ഇതിലൊന്ന്.
ക്രെഡിറ്റ് കാർഡ്: എസ്ബിഐ ക്രെഡിറ്റ് കാർഡിൽ പോയിന്റ് റെഡീം ചെയ്യുന്നതിനുള്ള ചുരുങ്ങിയ പരിധി 4000 ആക്കി. റുപേ ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഇനി വിമാനത്താവളത്തിലും റെയിൽവേ ലോഞ്ചുകളിലും സൗജന്യപ്രവേശനമുണ്ടാകില്ല.
എടിഎം: യുപിഐ ആപ്പുപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് എച്ച്ഡിഎഫ്‌സി എടിഎം ഇടപാടിന്റെ ഭാഗമാക്കി. പ്ളാറ്റിനം, സെലക്‌ട്, ഗോൾഡ് ഡെബിറ്റ് കാർഡുകളിൽ ദിവസം എടിഎമ്മിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി പഞ്ചാബ് നാഷണൽ ബാങ്ക് ചുരുക്കി. ഒരു ലക്ഷം രൂപവരെ പിൻവലിക്കാവുന്ന കാർഡുകളുടെ പരിധി 50,000 വും 1.5 ലക്ഷത്തിന്റെ 75,000വും ആക്കി.
ഫാസ്‌ടാഗ്: വാർഷിക പാസിന്റെ ഫീസ് 3000 രൂപയിൽ നിന്ന് 3,075 രൂപയായി ഉയർത്തും.ഓഹരി: ഓഹരികൾ തിരിച്ചുവാങ്ങുമ്പോൾ ലഭിക്കുന്ന നേട്ടത്തിന് മൂലധനനേട്ട നികുതി. ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്‌ഷൻസ് വിഭാഗത്തിൽ ഓഹരിക്കൈമാറ്റനികുതി ഉയരും.
പാൻ കാർഡ്: പാൻ കാർഡിനായുള്ള അപേക്ഷകൾക്ക് ജനനതീയതി തെളിയിക്കുന്നതുൾപ്പെടെ കൂടുതൽ രേഖകൾ വേണ്ടിവരും. ആധാർമാത്രം നൽകിയാൽ അപേക്ഷിക്കാനാവില്ല.
ട്രെയിൻ ടിക്കറ്റ്: ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള റീഫണ്ടിന് പുതിയ സമയക്രമമായി. 72 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ മുഴുവൻ തുക ലഭിക്കും. 72 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിലാണെങ്കിൽ 25 ശതമാനം തുക നഷ്ടമാകും. 24 മണിക്കൂറിനും എട്ട് മണിക്കൂറിനും ഇടയിലാണെങ്കിൽ പകുതി തുക മാത്രമേ ലഭിക്കൂ. എട്ടുമണിക്കൂറിൽ താഴെയാണെങ്കിൽ മുഴുവൻ തുകയും നഷ്ടമാകും.
ആദായനികുതി: പുതിയ ആദായനികുതി നിയമം പ്രാബല്യത്തിലാകും. സ്രോതസിലെ നികുതി സംബന്ധിച്ച് തൊഴിൽദാതാവ് നൽകുന്ന ഫോം 16ന് പകരം ഇനി ഫോം 130 ആയിരിക്കും. ഫോം 16 A എന്നത് 131 ആകും.








