പിറവം: ഓണക്കൂർ പെരിയപ്പുറത്ത് കാർ, ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോഡ്രൈവർ മരിച്ചതിനെ തുടർന്ന് പെരിയപ്പുറത്ത് സംഘർഷം. ക്ഷുഭിതരായ നാട്ടുകാർ സമരവുമായി രംഗത്തിറങ്ങി. പോലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. ചിന്മയ സർവകലാശാലയിൽ വെള്ളിയാഴ്ച ക്ലാസുകൾ തീർന്ന് കുട്ടികൾ പിരിയുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടായത്. ചിന്മയയിൽ പഠിക്കുന്ന രണ്ടുകുട്ടികളുമായി പോയ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിലാണ് കാർ ഓട്ടോയിലിടിച്ചതെന്ന് പറയുന്നു.
കാറിലും വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഓടിക്കൂടിയ സ്ഥലവാസികളും കാറിലുണ്ടായിരുന്ന കുട്ടികളുമായി വാക്കുതർക്കവും സംഘട്ടനവുമുണ്ടായി. നാട്ടുകാരിലെരാളെ വിദ്യാർഥികൾ കൈയേറ്റം ചെയ്തതായി പരാതിഉയർന്നു. ഇതോടെ സ്ഥിതി വഷളായി. ടാക്‌സി ഓട്ടോ ഡ്രൈവർമാരടക്കമുള്ള നാട്ടുകാർ സർവകലാശാലാ കവാടത്തിനുമുന്നിൽ സമരവുമായെത്തി.
പിറവം സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. മഹേഷ്‌കുമാർ, എസ്.ഐ. വിനിൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. കുറ്റക്കാരുടെ പേരിൽ കർശനനടപടി സ്വീകരിക്കുമെന്ന് സ്റ്റേഷൻ ഓഫീസർ ഉറപ്പുനൽകിയതിനെ തുടർന്നാണ് നാട്ടുകാർ ശാന്തരായത്. കുറ്റക്കാരായ വിദ്യാർഥികളുടെ പേരിൽ നടപടിയെടുക്കുമെന്ന് സർവകലാശാലാ അധികൃതരും ഉറപ്പുനൽകി. സംഭവത്തെ തുടർന്ന് നാലുകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.
കോളേജിനുപുറത്ത് താമസിക്കുന്ന ചില കുട്ടികളും നാട്ടുകാരും തമ്മിൽ ഇതിനുമുൻപും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും കുട്ടികളുടെ അനധികൃത ഡ്രൈവിങ് നിയന്ത്രിക്കാൻ സംവിധാനമുണ്ടാകണമെന്നും വാർഡംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ആശിഷ് എം. ജോൺ പറഞ്ഞു











