കല്പറ്റ:പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ 18-കാരൻ പിടിയിൽ. തരിയോട് കാവുമന്ദം സ്വദേശി യദുകൃഷ്ണയെയാണ് വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകൾ വഴിയാണ് ഇയാൾ മോശമായ രീതിയിലുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്.
നേരത്തെയും സമാനമായ കുറ്റത്തിന് ഇയാൾ പിടിയിലായിട്ടുണ്ട്. 2025 ഒക്‌ടോബറിൽ ഒരു പെൺകുട്ടിയുടെ പരാതിയിൽ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ മുണ്ടേരി തിങ്സ് എന്ന അക്കൗണ്ട് വഴിയാണ് ഇയാൾ ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് പ്രായപൂർത്തിയാവാത്തതിനാൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. ഈ മുന്നറിയിപ്പുകൾ അവഗണിച്ചാണ് 2026 മാർച്ചിൽ ഇയാൾ വീണ്ടും കുറ്റകൃത്യം ആവർത്തിച്ചത്
മറ്റ് രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയും ടെലിഗ്രാം വഴിയും ചിത്രങ്ങൾ പ്രചരിക്കുന്നുവെന്ന പുതിയ പരാതി ലഭിച്ചതോടെയാണ് സൈബർ പോലീസ് അന്വേഷണം ഊർജിതമാക്കിയത്. അച്ഛന്റെ പേരിലുള്ള ഫോൺനമ്പർ ഉപയോഗിച്ചാണ് ഇയാൾ അക്കൗണ്ടുകൾ തുടങ്ങിയത്. സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സി.ആർ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.







