കൂറ്റനാട്: തൊഴുക്കാട് പ്രദേശത്തെ വീട്ടിൽ കയറി ഏകദേശം 25 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പേരെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൊഴുക്കാട് (ഹരിഭവനിൽ) സുധീറിന്റെ വീട്ടിലാണ് മാർച്ച് 13-ന് മോഷണം നടന്നത്. വൈകിട്ട് 6 മണിക്കും രാത്രി 8.30 നും ഇടയിൽ വീട്ടുകാർ സമീപത്തെ ആമക്കാവ് പൂരം കാണാൻ പോയ സമയത്താണ് കള്ളൻമാർ വീടിനുള്ളിൽ കയറിയത്. പിന്നീട് സുധീറിന്റെ അമ്മ വീട്ടിലെത്തി വാതിൽ തുറന്ന് നോക്കിയപ്പോൾ വീടിനകത്തെ വാതിലുകൾ തുറന്നുകിടക്കുന്നതും അലമാരയിലെ സാധനങ്ങൾ വലിച്ചെറിഞ്ഞ നിലയിലുമാണ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വ്യക്തമായത്. സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഹാഷിം (44), മനോജ് സി (47) എന്നിവരെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. സമാന കേസുകളിലും ഇവർക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയിതു .










