കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ബുധനാഴ്ച പ്രധാനമന്ത്രി നിർവഹിക്കും. ഉച്ചയ്ക്ക് 12-ന് എറണാകുളത്തുനിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം. എം.പി. അബ്ദുസമദ് സമദാനി എം.പി., ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി തുടങ്ങിയ ജനപ്രതിനിധികളും റെയിൽവേ പാലക്കാട് ഡിവിഷൻ ഉദ്യോഗസ്ഥരും പങ്കെടുക്കും.1888-ൽ സ്ഥാപിക്കപ്പെട്ട കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ 11 കോടി രൂപയുടെ വികസനപദ്ധതികളാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ നടപ്പാക്കിയത്. പ്രവേശനകവാടം വിസ്തൃതമാക്കി മോടി പിടിപ്പിച്ചു. രണ്ട് പ്‌ളാറ്റ് ഫോമുകളും ആധുനികവത്കരിച്ചു. യാത്രക്കാർക്ക് ഇരിപ്പിട സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കി. റെയിൽവേസ്റ്റേഷൻ പ്രവേശനഭാഗത്തിന്റെ ഇരുവശത്തും രണ്ടാം നമ്പർ പ്‌ളാറ്റ്‌ഫോമിന്റെ പിറകിലുമായി വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.അതെ സമയം അമൃത് ഭാരത് വികസനപദ്ധതിയിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വലിയരീതിയിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയെങ്കിലും പ്രധാന തീവണ്ടികൾക്ക് ഇവിടെ സ്റ്റോപ്പില്ലാത്തത് ദീർഘദൂരയാത്രക്കാരെ വലയ്ക്കുന്നു. കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി, കോഴിക്കോട്-തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസുകൾ, മംഗളൂരു-ചെന്നൈ എക്‌സ്പ്രസ് എന്നീ പ്രധാന തീവണ്ടികൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യമുന്നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.വൈകീട്ട് 4.55-ന്റെ കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ കടന്നുപോയാൽ പിന്നെ കുറ്റിപ്പുറത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് 8.45-ന്റെ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് മാത്രമാണുള്ളത്. മൂന്നേമുക്കാൽ മണിക്കൂറോളം കുറ്റിപ്പുറത്തുനിന്ന് കോഴിക്കോട്ടേക്ക് വണ്ടിയില്ല.നേരത്തെ ഈ തീവണ്ടി കുറ്റിപ്പുറത്തെത്തിയിരുന്നത് 7.45-നായിരുന്നു. വന്ദേഭാരത് സർവീസ് തുടങ്ങിയതോടേയാണ് സമയം മാറിയത്. രാവിലെ 7.45-നു കുറ്റിപ്പുറത്തെത്തിയിരുന്ന തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ ഇപ്പോഴെത്തുന്നത് 8.50-നാണ്. കോഴിക്കോട് എത്തുന്നതാകട്ടെ 10.30-നും 10.45-നും ഇടയിലും. നേരത്തേ 9.15-നു കോഴിക്കോട്ടെത്തുമായിരുന്നു. ഷൊർണൂരിലും കുറ്റിപ്പുറത്തും ഫറോക്കിലുമായി മറ്റു വണ്ടികൾക്ക് കടന്നു പോകാൻ പിടിച്ചിടുന്നതാണ് സമയംമാറാൻ കാരണം. കോഴിക്കോടു ഭാഗത്തു പഠിക്കുന്ന വിദ്യാർഥികൾ, വിവിധ മേഖലയിൽ ജോലിചെയ്യുന്നവർ ഉൾപ്പെടെയുള്ളവർക്ക് 9.15-നു കോഴിക്കോടെത്തിയിരുന്ന ഈ വണ്ടി ആശ്വാസമായിരുന്നു. നേരംവൈകി എത്തുന്നതിനാൽ നിരവധി യാത്രക്കാർ ഈ തീവണ്ടിയെ കൈവിട്ടു.തൃശ്ശൂർ -കണ്ണൂർ പാസഞ്ചർ തീവണ്ടിയുടെ യാത്രാസമയം നേരത്തേയുള്ളതുപോലെ മാറ്റി ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം വിദ്യാർഥികൾ റെയിൽവേ അധികൃതർക്കും വകുപ്പ് മന്ത്രിക്കും കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു.വൈകീട്ട് 5.45-ന് ഷൊർണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിക്കുന്ന മെമു ട്രെയിൻ നേരത്തെ 6.30-നായിരുന്നു കുറ്റിപ്പുറത്ത് എത്തിയിരുന്നത്. ഇപ്പോഴത് രാത്രി 9.30-നാണ് എത്തുന്നത്. രാവിലെ ഇതുവഴി കടന്നുപോകുന്ന കോയമ്പത്തൂർ ഇന്റർസിറ്റിക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിച്ചാൽ ഷൊർണൂർ ഭാഗത്തേക്കുള്ള യാത്രാദുരിതത്തിന് വലിയ പരിഹാരമാകും.വൈകീട്ട് 5.30-ന് കോഴിക്കോടു നിന്നു കോയമ്പത്തൂരിലേക്കുള്ള പാസഞ്ചർ തീവണ്ടി ഷൊർണൂരിൽ ഒന്നരമണിക്കൂറോളം പിടിച്ചിടുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഈ തീവണ്ടിയിലെ യാത്രക്കാരിൽ കൂടുതലും കോയമ്പത്തൂരിലെ വിവിധ കണ്ണാശുപത്രികളിലേക്ക് ചികിത്സ തേടി പോകുന്നവരാണ്.










