സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഡോളറിന്‍റെ മൂല്യത്തില്‍ ഇടിവ് വരുത്തുമെന്നും ഇത് സ്വര്‍ണവിലയില്‍ കനത്ത വര്‍ധനവ് ഉണ്ടാകും എന്നായിരുന്നു കണക്കുകൂട്ടലുകള്‍. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില പടിപടിയായി കുറയുന്ന കാഴ്ചയാണ് കാണുന്നത്.കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ 24, 22, 18 കാരറ്റ് സ്വര്‍ണവില സമ്മര്‍ദത്തിലാണ്. യുഎസ് -ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം കനത്തതിന് പിന്നാലെ സ്വര്‍ണവിലയില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുകയാണ്. ആദ്യ ഘട്ടത്തില്‍ കുതിച്ചുകയറിയ സ്വര്‍ണവില പിന്നീട് താഴേക്ക് പോകുന്നതാണ് കണ്ടത്. ഓഹരി വിപണികള്‍ നഷ്ടം നികത്താന്‍ തുടങ്ങിയതിനൊപ്പം ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് ഇതിന് കാരണം.സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണവില താഴേക്ക് പോകുന്നത്. ഇന്ന് 22 കാരറ്റിന്‍റെ ഒരു പവൻ സ്വർണത്തിന് 560രൂപ കുറഞ്ഞ് വില 1,18,880രൂപയായി. ഗ്രാമിന് 70രൂപ കുറഞ്ഞ് 14,860യാണ് ഇന്നത്തെ വില. മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില. കഴിഞ്ഞദിവസം രണ്ട് തവണ സ്വര്‍ണവില കുറഞ്ഞിരുന്നു. അഞ്ച് ദിവസം കൊണ്ട് 8040രൂപയാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്. അതേസമയം 24കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,29,688രൂപയാണ്. ഗ്രാമിന് 16,211രൂപയായി. അതേസമയം 18കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 97,264രൂപയാണ് വില. ഗ്രാമിന് 12,158രൂപയാണ് നിലവിലെ വില.ജനുവരി 29ന് പവന് 1,31,160രൂപയായിരുന്നു. ഇത് സർവകാല റെക്കോർഡാണ്. പിന്നീട് ഫെബ്രുവരി 2ന് വില 1, 07, 920ലേക്ക് പോയി. തുടർന്ന് യുദ്ധം മുന്നോട്ടുപോയതോടെ കനത്ത ചാഞ്ചാട്ടമാണ് ഉണ്ടായത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഗ്രാമിന് അറുപത് രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 480രൂപ കുറഞ്ഞ് 1,19,440ലെത്തിയിരുന്നു.










