കൊച്ചി: എറണാകുളത്ത് വിദ്യാർഥിനിയായ ജാസ്‌ലിയ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ മുഖ്യപ്രതിയായ ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം ഒളിവിൽ പോയ മകനെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ പിടികൂടിയത്. കോട്ടയം അതിരമ്പുഴ സ്വദേശികളായ ഇവർ വീട് പൂട്ടി മറ്റൊരു സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് പിതാവിനെതിരെ പോലീസ് നടപടിയെടുത്തത്.കഴിഞ്ഞ മാസം 28-ാം തീയതിയാണ് പാർട്ട് ടൈം ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന ജാസ്‌ലിയയെ സിറിയക് ഓടിച്ച വാഹനം ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. നാല് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ജാസ്‌ലിയ മരണത്തിന് കീഴടങ്ങിയത്. മരണശേഷം ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.പ്രതിക്കുമേൽ പരമാവധി സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് പിതാവിനെ പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ ജോർജ് മാത്യുവിനെ അങ്കമാലി സ്റ്റേഷനിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. നിലവിൽ ഒളിവിൽ കഴിയുന്ന സിറിയക് മുൻകൂർ ജാമ്യാപേക്ഷയുമായി കോട്ടയം സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട് . ഈ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കുകയാണ്.








