ഇന്ത്യയിൽനിന്നുള്ള സോളാർ ഉത്പന്നങ്ങൾക്ക് 126 ശതമാനം തീരുവ ഏർപ്പെടുത്തി യു.എസ്. സോളാർ മേഖലയിൽ ഇന്ത്യ നൽകുന്ന സബ്‌സിഡി മൂലം യുഎസിലെ നിർമാതാക്കളേക്കാൾ കുറഞ്ഞ വിലയിൽ ഉത്പന്നങ്ങൾ വിൽക്കാൻ കയറ്റുമതിക്കാരെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് തീരുവ ഉയർത്തൽ. ഇന്തോനേഷ്യ, ലാവോസ് എന്നീ രാജ്യങ്ങൾക്കും സമാനമായ തീരുവ ചുമത്തിയിട്ടുണ്ട്. യുഎസിലെ വാണിജ്യ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ സോളാർ നിർമാണത്തിന് വൻതോതിൽ സബ്സിഡി നൽകുന്നുണ്ടെന്ന് കണ്ടെത്തിയത്.
തീരുവ നിരക്ക്: ഇന്ത്യക്ക് 126 ശതമാനം തീരുവ ചുമത്തിയപ്പോൾ ഇന്തോനേഷ്യക്ക് 86 മുതൽ 143 ശതമാനം വരെയും ലാവോസിന് 81 ശതമാനവുമാണ് പ്രാരംഭ തീരുവ നിശ്ചയിച്ചിരിക്കുന്നത്. വിദേശ കയറ്റുമതിക്കാർ യുഎസിലെ ആഭ്യന്തര സോളാർ ഉത്പന്നങ്ങളുടെ വില കുറച്ച് വിപണി പിടിച്ചെടുക്കുന്നത് തടയുക എന്നതാണ് പ്രധാന ലക്ഷ്യം. അമേരിക്കൻ സോളാർ വിപണിയിൽ ഇന്ത്യ ഉൾപ്പെടെ മൂന്ന് രാജ്യങ്ങൾക്കും വലിയ സ്വാധീനമുണ്ട്. 2025-ന്റെ ആദ്യ പകുതിയിലെ കണക്കനുസരിച്ച് യുഎസിലേക്കുള്ള സോളാർ മോഡ്യൂൾ ഇറക്കുമതിയുടെ 57 ശതമാനവും ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് എന്നിവിടങ്ങളിൽ നിന്നായിരുന്നു. 2022-നെ അപേക്ഷിച്ച് 2024-ൽ ഇന്ത്യയിൽ നിന്നുള്ള സോളാർ ഇറക്കുമതി ഒമ്പത് മടങ്ങ് വർധിച്ച് 792.6 ദശലക്ഷം ഡോളറിലെത്തി. നിലവിൽ ചുമത്തിയിരിക്കുന്ന ഉയർന്ന തീരുവ നിരക്കുകൾ ഇന്ത്യൻ സോളാർ പാനൽ നിർമ്മാതാക്കൾക്ക് യുഎസ് വിപണി അപ്രാപ്യമാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.










