ചാലിശേരി മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിൽ പൂരാഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ഏഴാംകൂത്ത് നടന്നു. പൂരത്തിന് കൂറയിട്ടതോടെ രാത്രി ക്ഷേത്രത്തിൽ പറയെടുപ്പും കൂത്ത് മാടത്തിൽ തോൽപ്പാവകൂത്തും നടന്ന് വരുന്നുണ്ട്.തിങ്കളാഴ്ച ഏഴാംകൂത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് മുന്നിൽ നൂറുകണക്കിന് ചിരാതുകൾ തെളിയിച്ചു.ശർക്കര, പഞ്ചസാര,നാളികേരം, കൽക്കട്ടം, നെൽ, അവിൽ,മലർ,മഞ്ഞൾ, പൂവ്, കുങ്കുമം എന്നിവ സമർപ്പിച്ച് ഭക്തർ പറയെടുപ്പ് നടത്തി. കോമരത്തിന്റെ കല്പനയും ചടങ്ങുകൾക്ക് പ്രത്യേകതയായി.തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ക്ഷേത്ര മൈതാനത്ത് വൈകീട്ട് ഏഴു മുതൽ പത്ത് മണി വരെ കലാസന്ധ്യയും നടക്കും.മൂന്ന് ജില്ലകളുടെ സംഗമഭൂമിയായ ചാലിശേരി മുലയംപറമ്പത്ത് കാവ് പൂരാഘോഷം മാർച്ച് ഒന്നിനാണ് നടക്കുക. പൂര ദിവസം രാവിലെ നട തുറന്ന് വിശേഷാൽ പൂജകൾ എന്നിവ നടക്കും. ഉച്ചക്ക് ദേവസ്വം പൂരഎഴുന്നെള്ളിപ്പും ഉണ്ടാകും.










