രാജ്യം കടുത്ത വർഗീയ ധ്രുവീകരണത്തിലൂടെ കടന്നുപോകുമ്പോൾ ജനകീയ വിഷയങ്ങളെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച കേരള മോഡൽ ഇന്ത്യക്ക് എന്നും മികച്ച മാതൃകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിൽ ‘മതേതരത്വം, ജനാധിപത്യം, കൺസൾട്ടേറ്റീവ് ഗവൺമെന്റ്’ എന്ന സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക വികസനം എന്നത് മതേതരത്വത്തിൽ നിന്നും ജനാധിപത്യത്തിൽ നിന്നും വേർപെടുത്താൻ കഴിയാത്ത ഒന്നാണെന്നും കേരളം അത് തെളിയിച്ചതായും മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭയത്തിന്റെയും അനീതിയുടെയും അടിച്ചമർത്തലിന്റെയും അന്തരീക്ഷം നിലനിൽക്കുമ്പോൾ കേരളം ഐക്യത്തിന്റെയും നീതിയുടെയും പക്ഷത്താണ് നിലകൊള്ളുന്നത്. ചടങ്ങിൽ പങ്കെടുത്ത ഡോ. ഫാറൂഖ് അബ്ദുള്ള ഉയർത്തിയ ആശങ്കകൾക്ക് മന്ത്രി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്ത് മതം, ക്ഷേത്രം, പള്ളി തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയ ധ്രുവീകരണം നടക്കുമ്പോൾ കേരളത്തിന്റെ മുൻഗണനകൾ മറ്റൊന്നായിരുന്നു. അതിദാരിദ്ര്യം നിർമ്മാർജനം ചെയ്യുക, പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിൽ കേരളം വിജയം കണ്ടു. പൊതുവിദ്യാഭ്യാസ മേഖലയിൽ രാജ്യത്തെ സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുന്ന അവസ്ഥയുള്ളപ്പോൾ കേരളം അവയെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകം അംഗീകരിച്ചതാണ്. ശിശുമരണ നിരക്കിന്റെ കാര്യത്തിൽ അമേരിക്കയെപ്പോലും പിന്നിലാക്കാൻ കേരളത്തിന് സാധിച്ചു. വികസന സംവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത് ജനകീയ പ്രശ്‌നങ്ങളെ എത്തിക്കാൻ കഴിഞ്ഞതാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയ കലാപങ്ങളും സംഘർഷങ്ങളും അരങ്ങേറിയപ്പോൾ, ഒരൊറ്റ വർഗീയ കലാപം പോലും നടക്കാത്ത സംസ്ഥാനമാണ് കേരളം.
കേരളത്തിലും വർഗീയ ശക്തികൾ സജീവമാണെങ്കിലും പുരോഗമന ചിന്താഗതിക്കാരായ പൊതുസമൂഹം അവരെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും ശാസ്ത്രബോധം വളർത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. കേരളം സ്വന്തമായി സയൻസ് കോൺഗ്രസ് സംഘടിപ്പിക്കുന്നു. സാഹിത്യോത്സവങ്ങളിലൂടെയും സാംസ്‌കാരിക പരിപാടികളിലൂടെയും ആശയങ്ങളുടെ സംവാദമാണ് കേരളം പ്രോത്സാഹിപ്പിക്കുന്നത്. വർഗീയതയുടെ അജണ്ടകൾക്ക് കേരളത്തിൽ സ്ഥാനമില്ലെന്നും ‘വിഷൻ 2031’ പോലുള്ള പരിപാടികൾ കേരള ബദലിനെ കൂടുതൽ കരുത്തുറ്റതാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.








