ആലുവയിലെ മാധ്യമ പ്രവർത്തകനായിരുന്ന അശോകപുരം നാരായണന്റെ സ്മരണാർഥം കേരള ജേണലിസ്റ്റ്സ് യൂണിയനും അശോകപുരം നാരായണൻ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ സംസ്ഥാന മാധ്യമ അവാർഡ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിൽനിന്ന് മാതൃഭൂമി ലേഖകൻ ഫാറൂഖ് വെളിയങ്കോട് ഏറ്റുവാങ്ങി.
ആലുവ അദ്വൈ താശ്രമത്തിൽ നടന്ന അവാർഡ് സമർപ്പണ ചടങ്ങ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. നവമാധ്യമങ്ങളുടെ കടന്നുകയറ്റത്തിനിടയിലും വാർത്തകളുടെ വിശ്വാസ്യത അച്ചടി മാധ്യമങ്ങൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂർ മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്നാനി കോൾ മേഖലയിലെ കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങളെ സംബന്ധിച്ചു ” പൊന്നാനി നെല്ലറയ്ക്ക് എന്തുപറ്റി” എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്താ പരമ്പരക്കാണ് മാതൃഭൂമി എരമംഗലം ലേഖകനായ ഫാറൂഖ് വെളിയങ്കോടിന് പുരസ്‌കാരം. ഫലകവും പ്രശസ്തി പത്രവും 10001 രൂപയും അടങ്ങിയതാണ് പുരസ്‌കാരം. അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥിയായി.
അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. കെ ജെ യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ അനുസ്മരണ പ്രഭാഷണം നടത്തി. അവാർഡ് നിർണയസമിതി ചെയർമാൻ എം.പി. ജോസഫ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. കെ.ജെ.യു. മേഖലാ പ്രസിഡൻ്റ് എസ്.എ. രാജൻ അധ്യക്ഷനായി. ആലുവ നഗരസഭാ ചെയർപേഴ്‌സൺ സൈജി ജോളി, പ്രതിപക്ഷ നേതാവ് ശ്യാം പദ്‌മനാഭൻ, സംസ്ഥാന വൈസ് പ്രസിഡ ൻ്റ് എം.എ. ഷാജി, ജില്ലാ പ്രസിഡൻ്റ് സുനീഷ് മണ്ണത്തൂർ, സെക്രട്ടി വി. ദിലീപ്കുമാർ, റഫീക്ക് അഹമ്മദ്, ബോബൻ കിഴക്കേത്തറ, കെ കെ അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.







