പൊന്നാനി: ചമ്രവട്ടം പാലം വഴിയുള്ള പൊന്നാനി-തിരൂർ റൂട്ടിലെ കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിക്കുറച്ച നടപടിക്കെതിരെ എം.എസ്.എഫ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ ഉപരോധിച്ചു.വെട്ടിക്കുറച്ച സർവീസുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ സർവീസുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.പൊന്നാനി, തിരൂർ നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ആശുപത്രികൾ, സർക്കാർ ഓഫീസുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.ചമ്രവട്ടം പാത വഴി നിലവിൽ പ്രതിദിനം 4,200 ഓളം സാധാരണ യാത്രക്കാരും.2,200 ഓളം വിദ്യാർത്ഥികളും സഞ്ചരിക്കുന്നുണ്ട്.
കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനം ലഭിക്കുന്ന റൂട്ടായിട്ടും സർവീസുകൾ കുറച്ചത് യാത്രക്കാരെയും വിദ്യാർത്ഥികളെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്.ദിനേന സർവീസുകൾ മുടങ്ങുന്നത് വഴി മണിക്കൂറുകളോളം യാത്രക്കാർ കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്.വെട്ടിക്കുറച്ച മുഴുവൻ സർവീസുകളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും പരീക്ഷ സമയങ്ങളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ ‘സ്റ്റുഡന്റ്സ് സ്‌പെഷ്യൽ’സർവീസുകൾ ആരംഭിക്കണമെന്നും എം.എസ്.എഫ് നേതാക്കൾ ആവശ്യപെട്ടു.എംഎസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറി ഫർഹാൻ ബിയ്യം,ജില്ലാ പ്രവർത്തക സമിതി അംഗം കെ ഉവൈസ്,നിയോജകമണ്ഡലം പ്രസിഡന്റ് റോഷൻ പുന്നക്കൽ,ജനറൽ സെക്രട്ടറി അസ്‌ലം പൊന്നാനി,ട്രഷറർ ഷമീം കക്കടിക്കൽ, ഇല്യാസ് മൂസ, റാഷിദ് നാലകത്ത്, അൻസാർ പുഴമ്പ്രം,ഷബീർ മരക്കടവ്, മഹ്‌റൂഫ്, സുഹൈൽ,ഫാഹിം എരമംഗലം,ജാസിർ നന്നംമുക്ക്, ഉമ്മു ഹാനി എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.






